Skip to main content

ഇ-സഞ്ജീവനി വഴി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ: മന്ത്രി വീണാ ജോർജ്

* മെഡിക്കൽ കോളേജിൽ പോകാതെ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ
ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി ത്രിതല ഹബ്ബ് ആൻഡ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ അവിടെ നിന്നും എല്ലാ സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങളും എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല കമ്മറ്റിയും ജില്ലകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. വരും ഘട്ടങ്ങളിൽ കാസ്പുമായി ചേർന്ന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കാൻ സാധിക്കും. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സ്വകാര്യ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇ-സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ സേവനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ജില്ലാ ജനറൽ ആശുപത്രികൾ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകൾ വഴി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്പോക്കായാണ് പ്രവർത്തിക്കുക. ജില്ലാ, ജനറൽ ആശുപത്രികളും, മെഡിക്കൽ കോളേജുകളും ഹബ്ബായിട്ടും പ്രവർത്തിക്കും. ആദ്യമായി സ്പോക് ആശുപത്രിയിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തും. ആ രോഗിയെ സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് റെഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കിൽ ജില്ലാ, ജനറൽ, മെഡിക്കൽ കോളേജിലെ ഹബ്ബിലെ ഡോക്ടറിലേക്ക് ഡോക്ടർ ടു ഡോക്ടർ സേവനം വഴി കണക്ട് ചെയ്യുന്നതാണ്. ഇതിലൂടെ സ്പെഷ്യലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കൽ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്.
ഇതുവഴി ലഭിക്കുന്ന കുറുപ്പടി സർക്കാർ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കും. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവർക്കും ഡോക്ടർ ടു ഡോക്ടർ വഴി ഡോക്ടർമാരുടെ സേവനം രോഗികൾക്ക് നൽകാവുന്നതാണ്. നിലവിൽ ഡോക്ടർ ടു ഡോക്ടർ വഴി അയ്യായിരത്തോളം കൺസൾട്ടേഷനുകളാണ് പൂർത്തിയാക്കാൻ സാധിച്ചത്. എല്ലാ ആശുപത്രികളിൽ നിന്നും ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഇ-സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾക്ക് ലഭിക്കുന്നത്. ഇതിന്റെ വിജയത്തെ തുടർന്നാണ് ഹബ്ബ് ആൻഡ് സ്പോക്ക് സംവിധാനം സംസ്ഥാന വ്യാപകമാക്കുന്നത്.
എല്ലാ ജില്ലകളിലും ഇത്തരത്തിൽ വേഗത്തിൽ തന്നെ ഹബ്ബുകളും സ്പോക്കുകളും തയ്യാറാക്കും. ഇതുകൂടാതെ പേഷ്യന്റ് ടു ഡോക്ടർ സേവനങ്ങളും ഇ-സഞ്ജീവനി വഴി ലഭ്യമാണ്. പൊതുജനങ്ങൾക്ക് അവരുടെ വീടുകളിൽ നിന്നുതന്നെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ, ഇ-സഞ്ജീവിനി വഴി 4 ലക്ഷത്തോളം കൺസൾട്ടേഷനുകളാണ് നൽകിയത്. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന 35ൽ പരം സ്പെഷ്യാലിറ്റി ഒപികൾ ഇ-സഞ്ജീവനി ഒപിഡിയിൽ ലഭ്യമാണ്. ഈ സേവനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പി.എൻ.എക്‌സ്. 1692/2022

date