Skip to main content

വയോജന മന്ദിരങ്ങൾക്ക് കർശന നിയന്ത്രണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

* നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വയോജന സംരക്ഷണ മന്ദിരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളിൽ നിരവധിപേർ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോവിഡ് ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ പോകുന്നവരാണ് വയോജനങ്ങൾ. മാത്രമല്ല അവരിൽ പലരും വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നിൽ കണ്ടാണ് ഇവർക്കായി റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി വകുപ്പ് വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നു. സർക്കാർ, സ്വകാര്യ ഹോമുകളിൽ താമസിക്കുന്നവർ കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നും ആരെയും ഹോമിൽ പ്രവേശിപ്പിക്കരുതെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യ ഹോമുകളിലെ ചിലയാളുകൾ പുറത്ത് നിന്നും വന്നതാണ് അവിടെ രോഗ വ്യാപനത്തിന് കാരണമായത്. ഇനി ഇത്തരം സംഭവമുണ്ടായാൽ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളത്ത് തൃക്കാക്കര കരുണാലയം കെയർ ഹോമിന്റെ സഹോദര സ്ഥാപനത്തിൽ ഒരു സിസ്റ്റർ കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു മരണം കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും പ്രായാധിക്യവും അസുഖങ്ങളും ബാധിച്ച് അവശനിലയിലായിരുന്നു. എസ്.ഡി. കോൺവന്റ് ചുണങ്ങമ്പേലി, സമറിറ്റൻ പഴങ്ങനാട് എന്നീ രണ്ട് മഠങ്ങളിലും രോഗബാധയുണ്ടായി. 3 സ്ഥാപനങ്ങളിലുമായി 95 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുതുറയിൽ ശാന്തിഭവനിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ 35 പേർക്കാണ് രോഗം ബാധിച്ചത്. രണ്ട് സ്ഥാപനങ്ങളിലും പുറത്ത് നിന്നും പോയി വന്നവരിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നതെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് 16 സർക്കാർ വയോജന കേന്ദ്രങ്ങളും ഓർഫണേജ് കൺട്രേൾ ബോർഡിന്റെ കീഴിൽ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ഇത്തരം ഹോമുകളിലുള്ളവരിൽ ഏറെയും. അതിനാൽതന്നെ വളരെയേറെ ശ്രദ്ധിക്കണം. രോഗപ്പകർച്ചയുണ്ടാകാതെ നോക്കേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
അതേസമയം രോഗബാധ റിപ്പോർട്ട് ചെയ്ത വയോജന കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധം ശക്തമാക്കി. രോഗമുള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കായിട്ടുണ്ട്. ഓരോ ഹോമിലേയും രോഗലക്ഷണമുള്ളവരെ ദിവസവും നിരീക്ഷിച്ചു വരുന്നു. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണം ഒരുക്കി. ഹോമിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്ക് ഒരാളെ മാത്രമേ പുറത്ത് പോകാൻ അനുവദിക്കുകയുള്ളൂ. പുറത്ത് പോകുന്ന ആൾ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കില്ല. സന്ദർശകരെ ഒഴിവാക്കിയിട്ടുമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗര•ാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പുതുതായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. 1800 425 2147 എന്ന നമ്പരിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ വിളിച്ചാൽ സേവനം ലഭ്യമാകും. ആരോഗ്യ വകുപ്പിന്റെ ദിശ 1056 ൽ 24 മണിക്കൂറും സേവനം ലഭിക്കും.  
പി.എൻ.എക്‌സ്. 2625/2020

 

date