Skip to main content

ദേശീയ പാത വികസനം: സര്‍വ്വെ അവധി ദിവസങ്ങളിലും തുടരും

 

ജില്ലയില ദേശീയ പാതയ്ക്ക് സ്ഥലമേറ്റടുക്കന്നതിന്റെ ഭാഗമായുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളിലും തുടരും. ഇന്നും നാളെയുമാണ് (മാര്‍ച്ച് 29,30 തീയതികളിലാണ്) പൊതു അവധി വരുന്നത്. ഈ ദിവസങ്ങളിലാണ് സര്‍വ്വെ പ്രവര്‍ത്തനം തുടരുന്നത്. ഏകദേശം 15.850 കിലോ മീറ്റര്‍ ദൂരമാണ് ഇതു വരെ സര്‍വ്വെ നടന്നത്. സര്‍വ്വെ ടീമുകളുടെ എണ്ണത്തിലുള്ള കുറവ് സര്‍വ്വെ നടപടികള്‍ സാവധാനത്തിലാക്കുന്നതിന് കാരണമായിരുന്നു.  എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൂടുതല്‍ ടീമുകള്‍ സര്‍വ്വെക്ക് എത്തിയത് പ്രവര്‍ത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.  ഇതിന്റെ ഫലമായി ഒരു ദിവസം 3.18 കിലോ മീറ്റര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. ആകെ 54.4 കിലോമീറ്ററാണ് സര്‍വ്വെ നടത്താനുള്ളത്.

ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട ഇതുവരെ ജില്ലയില്‍ 18 വില്ലേജുകളില്‍ നിന്നായി  812 പരാതികളാണ്  ലഭിച്ചത്. ഏറ്റവും കൂടുതല്‍ പരാതി നല്‍കിയിരിക്കുന്നത് എ.ആര്‍.നഗര്‍ വില്ലേജില്‍ നിന്നാണ്. 239 പരാതികള്‍.  എടരിക്കോട് വില്ലേജില്‍ നിന്ന് 104 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പള്ളിക്കല്‍ വില്ലേജില്‍ നിന്ന് ഒരു പരാതി കിട്ടിയിട്ടുണ്ട്. ഏപ്രില്‍ മൂന്ന് വൈകിട്ട് അഞ്ചുമണി വരെ  കോട്ടക്കല്‍ ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ചുമതലപ്പെടുത്തിയ ഡപ്യുട്ടി കലക്ടറുടെ ഓഫിസില്‍ പരാതി നല്‍കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അലൈമന്റ് പ്രദേശത്തെ ഭൂവുടമകള്‍ നികുതി ശിട്ടിന്റെ കോപ്പി കൂടി പരാതിയോടെപ്പം നല്‍കണം.

date