Skip to main content

ലൈഫ് മിഷന്‍; പൂര്‍ത്തീകരിച്ചത് രണ്ടരലക്ഷം വീടുകള്‍ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു കോര്‍പ്പറേഷന്‍ പരിധിയില്‍ 2775 വീടുകള്‍

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് ലൈഫ് പദ്ധതിവഴി നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ച രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ  പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രഖ്യാപനത്തിനൊപ്പം തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. പരിമിതികളെ അതിജീവിച്ച് ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരന്‍മാര്‍ക്ക് ആത്മാഭിമാനമുള്ള  ജീവിതമെന്ന ഭരണഘടനാ ലക്ഷ്യം ലൈഫ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നു. കോവിഡ് വ്യാപനത്തിനെതിരായ ജാഗ്രത തുടരണമെന്നും ഇതിന് സമൂഹത്തിന്റെ പിന്തുണ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടരലക്ഷം വീടുകളിലൂടെ പത്ത് ലക്ഷം പേര്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ പാര്‍പ്പിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന കോര്‍പ്പറേഷന്‍തല ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. പ്രതിബന്ധങ്ങളെ അതിജീവിച്ച് തലചായ്ക്കാന്‍ ഒരിടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷനില്‍ കൊല്ലം കോര്‍പ്പറേഷന്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഭവനരഹിതരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് മാതൃകയാകുംവിധം മുന്നേറാന്‍ കൊല്ലം ജില്ലയ്ക്ക് സാധിക്കണം. ഭവനം ലഭ്യമായിട്ടും കൊല്ലം തോടിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ ഇനിയുമുണ്ട്. മുന്‍കാലങ്ങളില്‍ വീട് ലഭിച്ചിട്ടും ഉപയോഗിക്കാത്തവരേയും പദ്ധതിയിലൂടെ ലഭിച്ച വീട് വാടകയ്ക്ക് നല്‍കിയശേഷം വീണ്ടും തീരത്ത് വസിക്കുന്നവരെയും കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കും. സുനാമി ഫ്‌ളാറ്റുകള്‍ നവീകരിച്ച് ഭൂരഹിത-ഭവന രഹിതര്‍ക്ക് നല്‍കും. ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്‌ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി കലക്ടറുടെ സാന്നിധ്യത്തില്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലയില്‍ ഒരാള്‍ പോലും ഭവനരഹിതരായി തുടരാന്‍ പാടില്ല. ലൈഫ് മിഷന്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരംകൂടി നല്‍കാന്‍ സര്‍ക്കാരിന് അഭ്യര്‍ത്ഥന നല്‍കിയതായും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ പരിധിയില്‍ 2016 മുതല്‍ 2020 മാര്‍ച്ചുവരെ സ്വന്തമായി ഭൂമിയുള്ള 3957 ഭവനരഹിതരില്‍ 3348 പേര്‍ നിര്‍മാണം ആരംഭിച്ചതില്‍ 2775 വീടുകളാണ് പൂര്‍ത്തീകരിക്കാനായത്. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂരഹിതരായവര്‍ക്ക് വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ 32 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് നിര്‍മാണ പ്രവര്‍ത്തികള്‍ പ്രാരംഭ ഘട്ടത്തിലാണ്.
അനുബന്ധമായി സംഘടിപ്പിച്ച അദാലത്തില്‍, ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര പദ്ധതികള്‍ പരിചയപ്പെടുത്തി, അര്‍ഹതപ്പെട്ട  ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാരായ എസ് ഗീതാകുമാരി, എസ് ജയന്‍, യു പവിത്ര, ജി ഉദയകുമാര്‍, എ കെ സവാദ്, എസ് സവിതാ ദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ് ഡി കാട്ടില്‍, ടി ജി ഗിരീഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശരത് ചന്ദ്രന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍, അഡീഷണല്‍ സെക്രട്ടറി എം എസ് ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.268/2021)

date