Skip to main content

മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

 

ആലപ്പുഴ : കടലാക്രമണത്തിൻറെ ആധിക്യത്തിൽ നിന്ന് അവസാന മത്സ്യതൊഴിലാളിയെയും രക്ഷിക്കുന്നതുവരെ ഈ സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ഛയത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 168 കുടുംബങ്ങളെയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ഇവിടെ പുനരധിവസിപ്പിക്കുക.

മാവേലി സ്റ്റോർ, അംഗൻവാടികൾ, കമ്യൂണിറ്റി സെൻ്റർ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ തൊഴിൽദാന പദ്ധതികളുമൊരുക്കി തീരവാസികളെ ഏറെ നിലവാരമുള്ള ജീവിത ശൈലിയിലേക്കു മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തീരത്തു നിന്ന് 50 മീറ്ററിനുള്ളിൽ കടലേറി ജീവിതം ദുഷ്കരമാകുന്നവരുടെ പുനരധിവാസത്തിന് ഈ സർക്കാരാണ് തുടക്കം കുറിച്ചത്. പുനരധിവാസവും തീരസംരക്ഷണവും ഒരു പോലെ ഈ സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

25 കിലോമീറ്റർ കടലോരമുള്ള അമ്പലപ്പുഴ മണ്ഡലത്തിൽ എണ്ണമറ്റ വികസന പദ്ധതികളാണ് ഈ സർക്കാർ നടത്തുന്നത്. കൂടുതൽ പണം മുടക്കി കടൽത്തീരം സംരക്ഷിക്കാൻ ഇനിയും സർക്കാർ തയ്യാറാകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ജി സുധാകരൻ പറഞ്ഞു. ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു.

അഡ്വ.എ.എം. ആരിഫ് എംപി ഓൺലൈനായി പങ്കെടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷീബാ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ് സുദർശനൻ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. രാജി, ഗ്രാമപഞ്ചായത്തംഗം ലീനാ രജനീഷ്, ഫിഷറീസ് അസ്സ്റ്റൻറ് ഡയറക്ടർ രമേഷ് ശശിധരൻ, ഫിഷറീസ്ഉപ ഡയറക്ടർ എസ്.ഐ രാജീവ് എന്നിവർ പങ്കെടുത്തു.

date