Skip to main content

പൊലീസിന് ജനങ്ങളുമായി നല്ല ബന്ധമുണ്ടാവണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസിന് ജനങ്ങളുമായി നല്ല ബന്ധമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ പോലീസ് സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനമൈത്രി പൊലീസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പൊലീസിന് കഴിയണം. ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധ ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  പരിരക്ഷ നല്‍കാന്‍ പൊലീസിന് കഴിയണം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് പൊലീസ് സ്വീകരിക്കണം. അപൂര്‍വ്വം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലീസിന്റെ സല്‍പേരിന് മങ്ങലേല്‍പിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. പൊലീസുകാരുടെ പദവി ഇതിന് തടസ്സമാവില്ല. സമൂഹത്തെ ബാധിക്കുന്ന ദൂഷ്യവശങ്ങള്‍ പോലിസ് സേനയെ ബാധിക്കരുത്. പാസിങ്ങ് ഔട്ട് പരേഡില്‍ സേനാംഗങ്ങള്‍ ചൊല്ലിയ പ്രതിജ്ഞ പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റാന്‍ കഴിയണം. സാമൂഹിക പ്രതിബദ്ധതയോടെയാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. സാധുക്കളോടും നിരാലംബരോടും ദയയോടെയും  അനുകമ്പയോടെയും പ്രവര്‍ത്തിക്കണം. മാനുഷിക മുഖം പോലീസിന് ആവശ്യമാണ്.
       ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പൊലീസ് വീഴ്ച വരുത്തരുത്. കൃത്യനിര്‍വനണത്തിന് ഒരു തടസ്സവുമുണ്ടാവില്ല. മികവാര്‍ന്ന പ്രവര്‍ത്തനത്തിലുടെ പൊലീസിന്റെ യശസ്സ് ഉയര്‍ത്തണം. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് കേരളാ പൊലീസിന്റെ മികവ് അംഗീകരിക്കപ്പെട്ടതാണ്. കുറ്റവാളിയെ പിടികൂടാന്‍ കഴിയില്ലെന്ന് കുറ്റവാളിയും സമൂഹവും കരുതിയിരുന്ന പല കേസുകളിലും യഥാര്‍ത്ഥ പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
     പൊലീസില്‍ സമൂലമായ പരിഷ്‌കരണം അനിവാര്യമാണ്. കുറെ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ചിലത് മാറാനുണ്ട്. കറ്റകൃത്യങ്ങളോട് വിട്ട് വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. പുതുതായി സര്‍വീസിസില്‍ പ്രവേശിക്കുന്ന സേനാംഗങ്ങളില്‍ ഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഈ ഉയര്‍ന്ന യോഗ്യത ഉത്തരവാദിത്വം നിറവേറ്റാന്‍ സഹായകമാവണം. ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസിനെ മര്‍ദ്ധനോപാധിയായിട്ടാണ് ഉപയോഗിച്ചിരുന്നത്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് എം.എസ് പിക്ക് രൂപം നല്‍കിയതും ഇതിന് വേണ്ടിയാണ്. നാട്ടിലെ ചലനങ്ങള്‍ ഭയപ്പാടോടെയാണ് ബ്രിട്ടീഷ്‌കാര്‍ കണ്ടിരുന്നത്. അത്തരം ചലനങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിച്ചു. ഭൂ പ്രഭുക്കളുടെയും ജ•ിമാരുടെയും താല്‍പര്യ സംരക്ഷണത്തിനാണ് ബ്രിട്ടീഷ് കാര്‍ പൊലീസിനെ ഉപയോച്ചിരുന്നത്. ഭൂവുടമകളും ജ•ിമാരും കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരായിരുന്നു. നാടുവാഴിയുടെ വീട്ടിലെത്തിയാണ് പൊലീസ് കേസിന് രൂപം നല്‍കിയിരുന്നത്.
             ഒരു കാലത്ത്  എം എസ്.പി യില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും മക്കള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ ആണ്  എല്ലാവര്‍ക്കും എം.എസ്പി യില്‍ ചേരാനുള്ള അവസരം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

date