Skip to main content

ഇന്നും നാളെയും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ: ജില്ലാ കലക്ടര്‍

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ജില്ലയില്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും (ഏപ്രില്‍ 24, 25) സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നതിനാലും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഇന്നും നാളെയും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.
വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, അവരുടെ സഹായി എന്നിവര്‍ക്ക് രേഖകള്‍ കാണിച്ച് യാത്രചെയ്യാം. അവശ്യസാധനങ്ങള്‍, പച്ചക്കറികള്‍, പാല്‍, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വൈകുന്നേരം ഏഴു മണി വരെയും അല്ലാത്ത പ്രദേശങ്ങളില്‍ രാത്രി ഒന്‍പത് മണി വരെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം. ജനങ്ങള്‍ വീടുകളില്‍ നിന്നും കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. റെസ്റ്റോറന്റും ഭക്ഷണശാലകളും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി പാര്‍സല്‍ സര്‍വ്വീസ് മാത്രമാക്കണം.
അടിയന്തര-അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ വ്യവസായങ്ങള്‍, കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അടിയന്തര - അവശ്യ സര്‍വീസുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന  ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും യാത്രാനിയന്ത്രണങ്ങള്‍ ബാധകമല്ല. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികളുടെ ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും അതത് സ്ഥാപനമേധാവികള്‍ നല്‍കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അടിയന്തര സാഹചര്യത്തിലൊഴികെ ഐടി, ഐടിഇഎസ് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കണം.
ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാന യാത്രകള്‍ എന്നിവയ്ക്ക് വിലക്കില്ല. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍/സ്റ്റോപ്പുകള്‍/സ്റ്റാന്‍ഡുകള്‍ എന്നിവയിലേക്കും പുറത്തേക്കുമുള്ള പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍, വിമാന/ റെയില്‍ യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍, ടാക്‌സികള്‍ എന്നിവയ്ക്ക് യാത്രാനുമതിയുണ്ട്. സാധുവായ യാത്രാ രേഖകള്‍/ ടിക്കറ്റുകള്‍ എന്നിവ സഹിതം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം യാത്രകള്‍.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇവ രജിസ്റ്റര്‍ ചെയ്യാം. അതോടൊപ്പം ചടങ്ങ് നടക്കുന്ന ദിവസം, സമയം തുടങ്ങിയ കാര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം. കൊവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചു വേണം പരിപാടികള്‍ സംഘടിപ്പിക്കാന്‍.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണം. സമ്മര്‍ വെക്കേഷന്‍ ക്യാമ്പുകള്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

date