Skip to main content

കടലിലെ പ്‌ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതി കൊച്ചിയിലും നടപ്പാക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ

 

 

തേവര അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറി ഉദ്ഘാടനം ചെയ്തു

 

കൊച്ചി: മാലിന്യം തള്ളാനുള്ള ഇടമല്ല ജലാശയങ്ങളെന്ന് തിരിച്ചറിയണമെന്ന് ഫിഷറിസ് മന്ത്രി  ജെ മേഴ്‌സിക്കുട്ടി അമ്മ. ജലാശയങ്ങളിലെ മാലിന്യം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലിലെ പ്‌ളാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ശുചിത്വസാഗരം പദ്ധതിയിലൂടെ നടപടികളെടുക്കുന്നുണ്ട്. കൊല്ലത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞു. അടുത്തതായി കൊച്ചിയിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തേവര അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയുടെയും അഡാക്ക് എറണാകുളം മേഖലാ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

മലയാളിയുടെ ആവറേജ് വരുമാനത്തിന്റെ പകുതിയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നത്. ഇവരെ മുഖ്യധാരലയിലേക്ക് കൊണ്ടു വരാനും സംരക്ഷിക്കാനും കൂട്ടായ ആലോചനകളിലൂടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.  അനിയന്ത്രിതമായ മത്സ്യബന്ധനം ഈ മേഖലയെ തകര്‍ക്കും. ജുവനൈല്‍ ഫിഷിങ് തടയാനും അനിയന്ത്രിതമായ മത്സ്യബന്ധനം തടയാനും സിഎംഎഫ്ആര്‍ഐ നിയമത്തില്‍ ഭേദഗതി വരുത്തി. ഈ മേഖല സംരക്ഷിക്കുന്നതിന് മത്സ്യങ്ങളെ വിവിധ രോഗബാധയില്‍ നിന്ന് രക്ഷിക്കേണ്ട ചുമതല കൂടിയുണ്ട്. തേവരയിലെ ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി ഇതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനായി കുട്ടനാടന്‍, പൊക്കാളി ജലാശയങ്ങളെക്കൂടി ഉള്‍നാടന്‍ മത്സ്യക്കൃഷിയിലേയ്ക്ക് കൊണ്ടു വരണം. മത്‌സ്യ ഉത്പാദനം 40000 ടണില്‍ നിന്ന് 80000 ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ശുദ്ധജല മാതൃകാ മത്സ്യക്കൃഷിക്കുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു. 

മത്സ്യക്കൃഷി മേഖലയിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളെ പുതുതായി തുറന്ന ലബോറട്ടറി സഹായിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.  തേവര അര്‍ബന്‍ കോ ഓപറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജയിന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.  ഡ്രെഡ്ജിങ് കാരണം എക്കലടിയുന്നത് ഊന്നുവള്ളമുപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്ന് മേയര്‍ പറഞ്ഞു. രോഗപ്രതിരോധശേഷിയുള്ള മത്സ്യഇനങ്ങളെ പ്രതേ്യകം കൃഷി ചെയ്യണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. 

കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ കെ എക്‌സ് ഫ്രാന്‍സിസ്, സി കെ പീറ്റര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ രമാദേവി, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, അഡാക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ എം ലതി, ഫീഷറീസ് വകുപ്പിന്റെയും അനുബന്ധ ഏജന്‍സികളിലെയും ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date