Skip to main content

ജില്ലയിലെ പൈതൃക കേന്ദ്രങ്ങള്‍ മുഖംമിനുക്കുന്നു

 

 

 

തളി ക്ഷേത്രം, കുറ്റിച്ചിറ കുളം, ഭട്ട്റോഡ് ബീച്ച് നവീകരണം അന്തിമഘട്ടത്തില്‍ 

ജില്ലയുടെ സാംസ്‌കാരിക-പൈതൃക-വിനോദ മേഖലകളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വിവിധ ടൂറിസം പദ്ധതികള്‍ അന്തിമഘട്ടത്തില്‍. അതിപ്രശസ്തമായ തളി ക്ഷേത്രം, കുറ്റിച്ചിറ കുളം, ഭട്ട്റോഡ് ബീച്ച് എന്നിവയാണ് കോവിഡാനന്തരം വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയിലാണ് പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. 

സാമൂതിരി കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന തളിക്ഷേത്രക്കുളവും ചുറ്റുമതിലും രണ്ടുകോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതില്‍ ഒരു 1.25 കോടി രൂപ ഡി.ടി.പി.സിയും 75 ലക്ഷം രൂപ എം.എല്‍.എ ഫണ്ടുമാണ്. കോഴിക്കോടിന്റെ പൈതൃകത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാണ് തളിക്ഷേത്രം. ഈ പൈതൃകം കാത്തുസൂക്ഷിക്കാനാണ് തളി ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്. നവീകരണ ജോലികളുടെ 80 ശതമാനവും പൂര്‍ത്തിയായി.  കോഴിക്കോടിന്റെയും സാമൂതിരി രാജവംശത്തിന്റേയും കഥ പറയുന്ന ഒരു ചരിത്ര മ്യൂസിയവും ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കു സമീപം ഒരുക്കുന്നുണ്ട്. കുളത്തിനു സമീപം ഇരിപ്പിടങ്ങളോട് കൂടിയ ചെറിയ ചുമരുകള്‍ നിര്‍മിച്ച് സാമൂതിരി രാജ വംശത്തിന്റെ ചരിത്രം കൊത്തിയെടുത്തിട്ടുണ്ട്. സാമൂതിരിയുടെ അരിയിട്ടുവാഴ്ച, രേവതി പട്ടത്താനം, മാമാങ്കം, ബ്രാഹ്മണസദ്യ, കൃഷ്ണനാട്ടം തുടങ്ങി എട്ടു വിഷയങ്ങള്‍ നിറയുന്ന ഈ ചുമരുകള്‍ക്ക്് പിന്നില്‍ ചെറുവിവരണങ്ങളും ഉള്‍പ്പെടുത്തും. സ്റ്റേജും അതിനോടു ചേര്‍ന്ന് എല്‍ഇഡി ചുമരും ശബ്ദ-വെളിച്ച സംവിധാനവും ഒരുക്കും. ആല്‍ത്തറ, കുളക്കടവ്, കുളപ്പുര, ആറാട്ട്കടവ് എന്നിവയും തളി പൈതൃക ടൂറിസം പദ്ധതിയിലൂടെ നവീകരിക്കും.  ക്ഷേത്രവുമായി ബന്ധപ്പെട്ട് സസ്യോദ്യാനവും ഭിന്നശേഷി സൗഹൃദ നടപ്പാതയും സജ്ജീകരിക്കും. 

രണ്ടു കോടി രൂപ ചെലവിലാണ് കുറ്റിച്ചിറ കുളം നവീകരിക്കുന്നത്. 1.25 കോടി രൂപ ഡി.ടി.പി.സിയും 75 ലക്ഷം രൂപ എം.എല്‍.എ ഫണ്ടുമാണ്. പൈതൃക രീതിയിലാണ് നവീകരണം. കുളത്തിനു സമീപമുള്ള പാര്‍ക്ക് നവീകരണപ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളത്തിനു ചുറ്റുമായി നടപ്പാതകള്‍ ഒരുക്കുന്നുണ്ട്. ഇതുവഴി സഞ്ചാരികള്‍ക്ക് കുളം ചുറ്റിനടന്ന് കാണാനാവും. 

1.5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തികളാണ് ഭട്ട് റോഡ് ബീച്ചില്‍ നടത്തുന്നത്. ഇതില്‍ 1.15 കോടി ഡി.ടി.പി.സിയും 35 ലക്ഷം രൂപ എംഎല്‍എ ഫണ്ടുമാണ്. സ്‌കേറ്റിങ് ട്രാക്കും കുളത്തിനു സമീപം നിര്‍മ്മിക്കുന്ന സംഗീതത്തോടുകൂടിയ ജലധാരയും പ്രധാന ആകര്‍ഷണമാവും. സൈക്കിള്‍ സവാരിക്ക് പ്രത്യേക പാതയും നിര്‍മ്മിക്കുന്നുണ്ട്. സ്റ്റേജ്, നടപ്പാത, കുളം നവീകരണം എന്നിവയ്ക്കൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കും വിധം കവാടവും നിര്‍മ്മിക്കും. വിനോദത്തിനപ്പുറം സാംസ്‌കാരിക കേന്ദ്രമായി  ബീച്ചിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഭട്ട്‌റോഡ് ബീച്ച് മോടികൂട്ടുന്നത്. 

ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്ന് പദ്ധതികളും പൂര്‍ത്തിയാവുന്നതോടെ കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറും.

date