Skip to main content

കോവിഡ്: ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളുടെ പ്രവര്‍ത്തനാനുമതി ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി   പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ 

 

കോവിഡ് പ്രതിരോധതിന്റെ ഭാഗമായി ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട് ജൂണ്‍ നാലിലെ ഉത്തരവ് ജൂൺ 16 വരെ ദീര്‍ഘിപ്പിച്ച്
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. അവശ്യ വസ്തു വില്പനശാലകളായ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പനശാലകള്‍, പലചരക്ക്, പഴം- പച്ചക്കറി, പാല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (ഇലക്ട്രിക്കല്‍, പ്ലംബിംഗ് വസ്തുക്കള്‍ ഉള്‍പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെ വ്യാവസായിക മേഖലയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ജൂണ്‍ 16  വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.

രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ്  സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും കോവിഡ് രോഗവ്യാപന നിരക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ്  തീരുമാനം. ജില്ലയിലെ കണ്ടെയ്ന്‍മെന്റ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ സോണുകളിലുള്‍പ്പെടെ മേല്‍ പറഞ്ഞ നിയന്ത്രണം  ബാധകമാണ്.

ഹോട്ടലുകള്‍ക്കും റസ്റ്റോറന്റ്കള്‍ക്കും ജൂണ്‍ 16 വരെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ മുഖേന ഭക്ഷണ വിതരണം നടത്താം (നിലവിലെ സ്ഥിതി തുടരാം).  മറ്റു സ്ഥാപനങ്ങള്‍ ഒന്നും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date