Skip to main content

തെരുവില്‍നിന്ന് പുനരധിവസിപ്പിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു

തെരുവ് നിവാസികള്‍ക്കായി കണ്ണൂര്‍  കോര്‍പ്പറേഷന്‍ പയ്യാമ്പലം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ച  പുനരധിവാസ ക്യാമ്പിലുള്ളവരെ  വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.  19 പേരെയാണ്  കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍  പുനരധിവസിപ്പിച്ചത്.  മുതല്‍ മുതല്‍  ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം കഴിഞ്ഞ മേയ് പത്തിനാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് ടൗണ്‍ ഹാളില്‍  ക്യാമ്പ് തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ 37 പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്.18 പേര്‍ വിവിധ സമയങ്ങളിലായി നാട്ടിലേക്ക് മടങ്ങി.
39 ദിവസത്തോളം ഭക്ഷണവും ചികിത്സയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കി  കോര്‍പ്പറേഷന്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ഇളവു നല്‍കിയ സാഹചര്യത്തിലാണ്  കോര്‍പ്പറേഷന്റെ തന്നെ നേതൃത്വത്തില്‍ വിവിധ  കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ചികിത്സ ആവശ്യമുള്ള ഹാഷിം എന്നയാളെ കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഷമീമ ടീച്ചറുടെ നേതൃത്വത്തില്‍ തിരൂര്‍ വെട്ടം ആശുപത്രിയിലേക്ക്  മാറ്റി.സേലം സ്വദേശികളായ അഞ്ചുപേരെ നാട്ടിലേക്ക് അയക്കും. രണ്ടുപേരെ അങ്കമാലിയിലേക്കും ഒരാളെ ഇടുക്കിയിലേക്കും മറ്റൊരാളെ മാനന്തവാടിയിലേക്കും അയച്ചു. അഞ്ചുപേരെ അഭയ നികേതനിലേക്കും നാലുപേരെ പ്രത്യാശ ഭവനിലേക്കും മാറ്റി.എല്ലാവര്‍ക്കും ഭക്ഷണവും വസ്ത്രവും സാനിറ്റൈസറും മാസ്‌കും  കുട ഉള്‍പ്പെടെയുള്ള കിറ്റും നല്‍കിയാണ് യാത്രയയച്ചത്. യാത്രയയപ്പ് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
 ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീമ ടീച്ചര്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍ കൗണ്‍സിലര്‍മാരായ പി.വി ജയസൂര്യന്‍, മുസ്ലിഹ് മഠത്തില്‍, കെ.പി റാഷിദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി മനോജ് എന്നിവര്‍ പങ്കെടുത്തു

date