Skip to main content

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകരുത് : ജില്ലാകളക്ടര്‍

പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിതകേരളമിഷന്‍റെ ഭാഗമായി    സ്പെന്‍സ് ഡിസൈന്‍ ആന്‍ഡ് മ്യൂസിക് തയ്യാറാക്കിയ  څഇനി എത്ര നാളേക്കോچ എന്ന വീഡിയോ സിഡി കളക്ടറേറ്റില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വികസനപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാവശ്യമാണ്. എന്നാല്‍ അത് പ്രകൃതിക്ക് കോട്ടം വരുത്തുന്ന രീതിയിലാകരുതെന്ന് ജില്ലാകളക്ടര്‍ ഓര്‍മിപ്പിച്ചു. നമുക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതുപോലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണം. ശുചിത്വ-മാലിന്യ പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കണം.  പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം വലിയ വിപത്തിലേക്ക് നയിക്കുമെന്നും, പൈതൃകമായി നമുക്ക് പകര്‍ന്ന് കിട്ടിയ പ്രകൃതി വിഭവങ്ങളൊക്കെ സംരക്ഷിക്കേണ്ട കടമ നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നീര്‍ത്തട വികസന കാഴ്ചപ്പാടിലു ള്ള വികസനം ജില്ലയ്ക്ക് പ്രദാനം ചെയ്യുമെന്നും പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ കളക്ടര്‍ പറഞ്ഞു. 
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിയെടുക്കുന്ന ജീവനക്കാരുള്‍പ്പെട്ട  യുവജന കൂട്ടായ്മയില്‍ നിര്‍മ്മിച്ച വിഡിയോ സി.ഡിയുടെ രചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സോനു ഗോപിനാഥാണ്. ശ്രേയജയദീപാണ് പാടിയിരിക്കുന്നത്. ഹരിതകേരള മിഷന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അങ്കണവാടികളിലും സ്കൂളുകളിലും കോളേജുകളിലും മണ്ണും ജലവും സംരക്ഷിക്കുന്നതിനുള്ള സന്ദേശമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
ഹരിതകേരളമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പടയണി കലാകാരന്‍  അശോക് കുമാര്‍, സോനു ഗോപിനാഥ്, രതീഷ് ഓമല്ലൂര്‍, തവസ് കണ്ണന്‍, അനീഷ് ഇലന്തൂര്‍, സുജിത്ത് എം.ബി, പ്രഹ്ളാദ് ഇളകൊള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. 
                                        (പിഎന്‍പി 1569/18)

date