Skip to main content
veena george

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു വരുന്നു ! മാധ്യമലോകം അനാവരണം ചെയ്ത് ശില്പശാല സമാന്തര മാധ്യമ പ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ സാധ്യതകളേറെ   വീണാജോര്‍ജ് എം എല്‍ എ

കുത്തകകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബദലായി സമാന്തര മാധ്യമപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ ഏറെ സാധ്യതകളുണ്ടെന്ന് വീണാജോര്‍ജ് എം എല്‍ എ പറഞ്ഞു. മാധ്യമ ദിനാചരണത്തിന്‍റെ ഭാഗമായി പി ആര്‍ ഡിയുടെയും പത്തനംതിട്ട പ്രസ്ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍  മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍ വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തില്‍  സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പത്രപ്രവര്‍ത്തനത്തെ വളരെ താത്പര്യത്തോടെ സ്വേച്ഛയാല്‍ തിരഞ്ഞെടുത്തിരുന്ന തലമുറ ഇന്നില്ല. പലപ്പോഴും പത്രപ്രവര്‍ത്തകന്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ സ്വന്തം സ്ഥാപനം പോലും തിരസ്കരിക്കുന്നത്  നിത്യസംഭവവുമാണ്. പത്രമുതലാളിമാരുടെ താത്പര്യാര്‍ഥമുള്ള വാര്‍ത്തകള്‍ മാത്രമേ വെളിച്ചം കാണാറുള്ളു. ഇത്തരത്തില്‍ പ്രസിദ്ധീകൃതമാകുന്നതാകട്ടെ വായനക്കാര്‍ അല്ലെങ്കില്‍ കാഴ്ചക്കാര്‍ ഏറെയുള്ള ക്രൈം വാര്‍ത്തകളും. ഇതിന് മാറ്റം വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. സമൂഹത്തിന് ആവശ്യമുള്ളതും പ്രയോജനകരവുമായ കാര്യങ്ങള്‍ക്ക് വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തീര്‍ച്ചയായും സമാന്തര മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും വീണ ജോര്‍ജ് എം എല്‍ എ പറഞ്ഞു. 

പ്രസ്ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തി. മാധ്യമങ്ങള്‍ക്ക് ജുഡീഷ്യറിയുടെ സ്ഥാനമാണ് ജനങ്ങള്‍ നല്‍കുന്നതെന്നും കുറ്റക്കാര്‍ വാര്‍ത്തകളെ ഭയത്തോടെ നോക്കിക്കാണുന്നത് ഈ രംഗത്തെ പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.   
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ജെ ബാബു വിഷയാവതരണം നടത്തി. മാധ്യമ പ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് പോകുന്നത്. തൊഴില്‍ ചെയ്യാനുള്ള അവകാശം പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 2016 ജനുവരി മുതല്‍ ഇതുവരെ 54 മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായതായി മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള മീഡിയ ഫൗണ്ടേഷന്‍ ദി ഹൂട്ട്  പറയുന്നു.  

ഈ കാലയളവില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് വാര്‍ത്ത നല്‍കി എന്ന കാരണത്താല്‍ ആയിരുന്നു ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു വരുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.     ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും ഇന്ത്യ 136ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സമൂഹമാധ്യമങ്ങള്‍ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കാലഘട്ടം കൂടിയാണിത്.

വാര്‍ത്തകള്‍ തമസ്കരിച്ചാലും ജനങ്ങള്‍ക്കിടയില്‍ മറ്റൊരു രീതിയില്‍ അവ എത്തും. പ്രതിസന്ധിയിലുടെയാണ് മാധ്യമങ്ങള്‍ പോകുന്നതെങ്കിലും മാധ്യമങ്ങളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. വാര്‍ത്തകളിലെ വിശ്വാസ്യതയാണ് ഇതില്‍ പ്രധാനം. മാധ്യമലോകത്തിന്‍റെ അതിജീവനത്തിന് പ്രതീക്ഷ നല്‍കുന്നതും ഈ വിശ്വാസ്യത തന്നെയാണ്. 
 പ്രസ്ക്ലബ് ജോയിന്‍റ് സെക്രട്ടറി അരുണ്‍ എഴുത്തച്ഛന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സജിത് പരമേശ്വരന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ആര്‍ ഡി അസിസ്റ്റന്‍റ് എഡിറ്റര്‍ പി ആര്‍ സാബു സ്വാഗതവും പ്രസ്ക്ലബ് ട്രഷറര്‍ എസ്. ഷാജഹാന്‍ നന്ദിയും പറഞ്ഞു.                           

(പിഎന്‍പി 3073/17)

date