Skip to main content

ജില്ലയില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ 7006 പുതിയ വീടുകള്‍ നിര്‍മിക്കും: മന്ത്രി ഡോ.കെ.ടി.ജലീല്‍

 

കോട്ടയം ജില്ലയില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 7006 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2018-19 വര്‍ഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭവന നിര്‍മാണ പദ്ധതികള്‍ക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാന്‍ പ്രത്യേകശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭവന നിര്‍മാണ പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് അര്‍ഹതയുടെ അടിസ്ഥാനത്തിലായിരിക്കണം. വാര്‍ഡ് അടിസ്ഥാനത്തില്‍ വീട് വീതം വെക്കുന്ന സമീപനം അനുവദിക്കില്ല. ഇതുവരെ തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് പുനപരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ഗഡു വിതരണം ഉടന്‍ ആരംഭിക്കും. സംസ്ഥാനത്താകെ രണ്ടര ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിന് 4000 കോടി രൂപയാണ് സര്‍ക്കാര്‍ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (കെയുആര്‍ഡിഎഫ്‌സി) നിന്നും ലോണ്‍ എടുത്തിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം തന്നെ വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ ദാനം നടത്തണം.  സ്ത്രീകള്‍ മാത്രമുള്ളതും ദുര്‍ബല വിഭാഗക്കാരുമായവരുടെ വീടുകള്‍ കണ്ടെത്തി പൂര്‍ത്തീകരണത്തിന് പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണം. 

 

ഈ സാമ്പത്തിക വര്‍ഷം ആദ്യപാദം പൂര്‍ത്തിയാകുമ്പോള്‍ ജില്ലാ പഞ്ചായത്ത് 11.43 ശതമാനവും നഗരസഭകള്‍ 14.48 ശതമാനവും ചെലവഴിച്ച് നേട്ടം കൈവരിച്ചിട്ടുണ്ട്.  ബ്ലോക്ക് പഞ്ചായത്തുകള്‍ 7.08, ഗ്രാമ പഞ്ചായത്തുകള്‍ 8.8 ശതമാനവും തുക യാണ് വിനിയോഗിച്ചിട്ടുളളത്. തുക വിനിയോഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം അടിയന്തരമായി ചേരണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥന്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 

ഗെയിംസ് ഫെസ്റ്റിവല്‍, ഭിന്നശേഷിക്കാരുടെ കലോത്സവം, സംരഭകത്വ ക്ലബുകള്‍ എന്നിവ വാര്‍ഷിക പദ്ധതികളില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തണം.        കെ.എസ്.സി.ബി, വാട്ടര്‍അഥോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ എന്നിവ സമയബന്ധിതമായി എസ്റ്റിമേറ്റ് നല്‍കാത്തതിനാല്‍ ഡെപ്പോസിറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതായി അദ്ദേഹം ചൂണ്ടി കാട്ടി. ഈ വകപ്പുകളുടെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് മൂന്നു മാസം കൂടുമ്പോള്‍ തയാറാക്കി നല്‍കണമെന്നും ഓവര്‍സീയര്‍മാര്‍ക്ക് പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

 

മികച്ച രീതിയില്‍ പദ്ധതി വിഹിതം ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങളെ ചടങ്ങില്‍ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. പഞ്ചായത്തുകളിലും നഗരസഭകളിലും പഞ്ചായത്ത് നഗര ദിനം കൊണ്ടാടണമെന്നും മികച്ച ജീവനക്കാരെ കണ്ടെത്തി ആദരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

 

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് ശശി കലാ നായര്‍,  അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ വി.എസ് സന്തോഷ് കുമാര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, സണ്ണി പാമ്പാടി, ലിസമ്മ ബേബി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്സ്.പി.മാത്യു, എ.ഡി.സി ജനറല്‍ പി.എസ് ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, തദ്ദേശ സ്ഥാപന അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍ സംബന്ധിച്ചു.

 

date