Skip to main content

ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പഠനത്തിന് സ്‌കോളര്‍ഷിപ്പിന് മാര്‍ഗനിര്‍ദേശങ്ങളായി

 

സാശ്രയ കോളേജുകളില്‍ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പഠനത്തിന് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍  വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജൂണ്‍ ആറിലെ ജിഒ(എംഎസ്) നം.107/18/എച്ച് ആന്‍ഡ് എഫ്ഡബ്ല്യുഡി പ്രകാരമാണ്  മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റിലൂടെ അഡ്മിഷന്‍ ലഭിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 2017-2018 അധ്യയന വര്‍ഷം മുതലാണ് സ്‌കോളര്‍ഷിപ്പ്. ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടു ള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. ഇത്തരം കുട്ടികളുടെ കോഴ്‌സ് ഫീയുടെ 90 ശതമാനം സ്‌കോളര്‍ഷിപ്പായി ലഭിക്കും. 10 ശതമാനം കുട്ടികളുടെ രക്ഷിതാക്കള്‍ കണ്ടെത്തണം. സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള കുട്ടികള്‍ ബന്ധപ്പെട്ട കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ മുഖേന എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ യോഗ്യത നിര്‍ണയിക്കുന്നതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കും. ജില്ലാ കളക്ടറുടെ പരിശോധനയ്ക്ക് ശേഷം യോഗ്യമെന്ന് കാണുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ക്ക് എന്‍ട്രന്‍സ് കമ്മീഷണറെ അറിയിക്കാം. പരാതികള്‍ അറിയിക്കാനു ള്ള നിശ്ചിത സമയത്തിന് ശേഷം അര്‍ഹമായ എല്ലാ അപേക്ഷകളും എന്‍ട്രന്‍സ് കമ്മീഷണര്‍ തുക നല്‍കുന്നതിനായി ഫീ റഗുലേറ്ററി കമ്മിറ്റിക്ക് കൈമാറും. തുക ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേനയാണ് നല്‍കുക. സ്വകാര്യ  മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പ ല്‍മാര്‍ ഇത്തരത്തിലുള്ള തുക അടയ്ക്കുകയോ, അടയ്ക്കാതിരിക്കുകയോ ചെയ്ത വിവരം എന്‍ട്രന്‍സ് കമ്മീഷണറെ അറിയിക്കണം. എംബിബിഎസ് കോഴ്‌സിന്റെ ഹൗസ് സര്‍ജന്‍സി ഒഴികെയുള്ള കാലയളവില്‍ ആനുകൂല്യം ലഭിക്കും. ഹൗസ് സര്‍ജന്‍സി കാലയളവില്‍ സ്റ്റൈപ്പന്റ് ലഭിക്കുന്നതിനാല്‍ ആനുകൂല്യത്തിന് അര്‍ഹതയില്ല. ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ യോഗ്യത നേടിയ ശേഷം കുറഞ്ഞത് രണ്ട് വര്‍ഷം കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം/കുടുംബാരോഗ്യകേന്ദ്രം/സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ സേവനം അനുഷ്ഠിക്കണം എന്ന വ്യവസ്ഥയുണ്ട്.ഇതു സംബന്ധിച്ച് ഒരു ബോണ്ടും നല്‍കണം. 

ബിപിഎല്‍ വിഭാഗം കുട്ടികളുടെ പട്ടിക തയാറാക്കുന്നതിന് പ്രത്യേകം മാര്‍ഗനിര്‍ദേശ ങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കായികശേഷിക്കുറവിനെ അടിസ്ഥാനമാക്കിയുള്ള സൂചകങ്ങള്‍ക്ക് വെയിറ്റേജായി 12 പോയിന്റുകളും മുഖ്യ തൊഴില്‍ അനുസരിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്ക് 20 പോയിന്റുകളും വീട്, സ്ഥലം, ജീവിതനിലവാരം ഇവ അടിസ്ഥാനമാക്കിയ സൂചകങ്ങള്‍ക്ക് 68 പോയിന്റുകളും ഉള്‍പ്പെടെ 100 പോയിന്റുകള്‍ നല്‍കിയാണ് ബിപിഎല്‍ നിര്‍ണയം ജില്ലാ കളക്ടര്‍മാര്‍ നട ത്തുക.

സ്വന്തമായി ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ (പട്ടികവര്‍ഗക്കാര്‍ക്ക് ബാധകമല്ല) സ്വന്തമായി 1000 ചതുരശ്ര അടിക്ക് മേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍ (ഉപജീവനമാര്‍ഗമായുള്ള ടാക്‌സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ജോലിയില്‍ നിന്നോ 25000ലധികം പ്രതിമാസ വരുമാനം ലഭിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 

        (പിഎന്‍പി 1873/18)

date