വീട്ടുവളപ്പിലെ പടുതാക്കുളം നിറയെ മത്സ്യം; മനം നിറഞ്ഞ് പവനൻ
വീടിനോട് ചേർന്ന് പടുതാക്കുളത്തിൽ നടത്തിയ മത്സ്യകൃഷി വിജയം കണ്ട സന്തോഷത്തിലാണ് മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി പാറാലി പവനൻ. രണ്ട് സെന്റിലാണ് കുളം ഒരുക്കി കൃഷി ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നിക്ഷേപിച്ച 1000 മത്സ്യകുഞ്ഞുങ്ങൾ ഇപ്പോൾ വിളവെടുപ്പിന് പാകമായി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഘടക പദ്ധതിയായ 'വീട്ടുവളപ്പിൽ പടുതാക്കുള'ത്തിന്റെ ഭാഗമായാണ് കൃഷി ചെയ്തത്. ആസാം വാളയാണ് പവനന്റെ കുളത്തിലുള്ളത്. രണ്ട് ക്വിന്റലോളം മത്സ്യം നിലവിൽ വിൽപന നടത്തി. പെല്ലറ്റ് തീറ്റ കൊടുത്ത് വളർത്തുന്ന മത്സ്യമായതിനാൽ ആവശ്യക്കാർ ഏറെയാണ്. പടുതാകുളം നിർമ്മിക്കാനും അനുബന്ധ പ്രവൃത്തികൾക്കും ചെലവ് വരുമെങ്കിലും പിന്നീടങ്ങോട്ട് ലാഭമുള്ള സംരംഭമാണിതെന്ന് പവനൻ പറയുന്നു. 25 ശതമാനം വെള്ളം പുറത്തേക്ക് കളഞ്ഞ് ദിവസവും കുളം വൃത്തിയാക്കാറുണ്ട്. ഈ വെള്ളം നഴ്സറിയിലെ തൈകൾ നനക്കാൻ ഉപയോഗിക്കും. ഗ്രാമ, ജില്ലാ പഞ്ചായത്തുകൾ, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന പദ്ധതിയാണ് പടുതാകുളത്തിൽ മത്സ്യകൃഷി. ഫിഷറീസ് വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. 1.23 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് പദ്ധതിക്ക് ചെലവാകുന്ന തുക. ഇതിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. ഗ്രാമ, ജില്ലാ പഞ്ചായത്തുകൾ, ഫിഷറീസ് വകുപ്പ് എന്നിവ തുല്യ മൂന്ന് വിഹിതമായാണ് സബ്സിഡി ലഭ്യമാക്കുക. കൃഷിക്കായി 1000 മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നൽകും
- Log in to post comments