Skip to main content

ഓണക്കോടിക്കായി മട്ടുപ്പാവിൽ പൂ കൃഷി; ഇത് പാട്യം മാതൃക

പാട്യം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവരെ ഇപ്പോള്‍ വരവേല്‍ക്കുന്നത്  പൂത്തുലഞ്ഞു  കാറ്റിലാടി നിൽക്കുന്ന വാടാർമല്ലിയും,ചെണ്ടുമല്ലിയുമൊക്കെയാണ്. പഞ്ചായത്ത് ഓഫീസ്  കെട്ടിടത്തിന്റെ മട്ടുപ്പാവിപ്പോൾ ചെറു പൂന്തോട്ടമായിരിക്കുന്നു. വണ്ടികളും ചിത്രശലഭങ്ങളും പാറി നടക്കുന്ന പൂന്തോട്ടം! കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ മട്ടുപ്പാവില്‍ പൂ കൃഷി ചെയ്തത്. ഗ്രോബാഗിൽ  ചാണകപ്പൊടിയും മറ്റു ജൈവ വളങ്ങളും ചേർത്ത മണ്ണൊരുക്കി വിത്തുപാകി നനച്ചു വളർത്തിയ ഉദ്യാനം. സംസ്ഥാന സര്‍ക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി', ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' എന്നീ പദ്ധതികള്‍ സമന്വയിപ്പിച്ചാണ് ഓഫീസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ചെണ്ടുമല്ലിയും വയലറ്റ് നിറത്തിലുള്ള വാടാര്‍മല്ലിയുമാണ് ഇപ്പോള്‍ പൂത്തലഞ്ഞത്. ആദ്യ ഘട്ടത്തില്‍ 150 ഗ്രോ ബാഗുകളിലായിരുന്നു പൂ കൃഷി. പൂക്കൾ വിറ്റു കിട്ടുന്ന പണം കൊണ്ട്  പഞ്ചായത്തിലെ 'അഗതി രഹിത കേരളം' പദ്ധതി ഗുണഭോക്താകള്‍ക്ക് ഓണകോടി സമ്മാനിക്കും. ഇതിന് പുറമെ ഓണ സദ്യക്കാവശ്യമായ പച്ചക്കറികളും ഇവര്‍ നട്ടു വളർത്തിക്കഴിഞ്ഞു. ഇതും വില്പന നടത്തും. പച്ചക്കറി ഓണച്ചന്ത വഴിയാണ് വിൽക്കുക . പൂക്കൾ  ഗ്രോ ബാഗോട് കൂടിയും  അല്ലാതെയും വില്‍ക്കും. അഗതി രഹിത കേരളം' പദ്ധതി ഗുണഭോക്താക്കളായ 32 പേര്‍ക്കാണ് ഇങ്ങനെ  ഓണകോടി വാങ്ങി നല്‍കുക. അടുത്ത വര്‍ഷം വിപുലമായി പൂ-പച്ചക്കറി കൃഷികൾ ചെയ്യമെന്ന്  പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ പറഞ്ഞു.
 

date