Skip to main content
പുലിക്കളി ചമയ പ്രദർശനം ഉദ്ഘാടനം  ബാനർജി ക്ലബിൽ  മന്ത്രിമാരായ കെ.രാധക്യഷ്ണനും കെ.രാജനും  ചേർന്ന് നിർവഹിക്കുന്നു

പുലിമുഖങ്ങളും ചമയങ്ങളും ഒരുങ്ങി:  ആവേശമായി ചമയപ്രദര്‍ശനം

 

തൃശൂര്‍ കോര്‍പ്പറേഷന്‍ പുലിക്കളി മഹോത്സവം 2022നോടനുബന്ധിച്ച് കാഴ്ചക്കാരിൽ കൗതുകം നിറച്ച് ബാനർജി ക്ലബ്ബിൽ ചമയപ്രദര്‍ശനം തുടരുന്നു. റവന്യൂ മന്ത്രി കെ രാജനും ദേവസ്വംമന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് പുലിക്കളി മഹോത്സവ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

പുലിക്കളിയെ ജനകീയമാക്കുന്നതിനുള്ള  മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി കെ രാജൻ പറഞ്ഞു. ഇതിന് വേണ്ടിയുള്ള നടപടികൾ ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം കൂടുതൽ ടീമുകളെ ഉൾക്കൊളളിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. പുതിയ തലമുറയ്ക്ക് പുലിക്കളി ആകർഷകമാക്കുന്നതിനുള്ള പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഇടവേളയ്ക്ക് ശേഷം എത്തിയ ഓണത്തെ വിപുലമായാണ് ജനങ്ങൾ ആഘോഷിക്കുന്നതെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

വിവിധ ദേശങ്ങൾ ഒരുക്കിയ പുലി വേഷങ്ങൾ ആസ്വദിച്ച മന്ത്രി കെ രാധാകൃഷ്ണൻ ചെണ്ടയിൽ താളമിട്ട് ആഘോഷങ്ങൾക്ക് ആവേശം പകർന്നു. പുലിമുഖങ്ങൾ, തോരണങ്ങൾ, അരമണികൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന  ചമയങ്ങളെല്ലാം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. 

ബാനർജി ക്ലബ്ബിൽ തുടങ്ങിയ ചമയ പ്രദര്‍ശനം ഇന്ന് (സെപ്റ്റംബര്‍ 10) സമാപിക്കും. മേയര്‍ എം കെ വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയിൽ കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, ജോൺ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ചമയപ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

date