Skip to main content

മത്സ്യതൊഴിലാളികടാശ്വാസം: അധികമായി ഈടാക്കിയ പണം ബാങ്ക് തിരികെ നല്‍കി

മത്സ്യത്തൊഴിലാളികള്‍ക്ക് എട്ടര ശതമാനം പലിശ സഹിതം 247131 രൂപ തിരികെ നല്‍കിയതായി തിരൂര്‍  സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനെ അറിയിച്ചു.  സിറ്റിംഗ് വഴി തീര്‍പ്പാക്കിയ വായ്പയിലേക്ക് തൊഴിലാളികളില്‍ നിന്ന് വീണ്ടും ഈടാക്കിയ തുകയാണ് 22 തൊഴിലാളികള്‍ക്ക് ബാങ്ക് തിരിച്ചു നല്‍കിയത്. നാല് പേര്‍ക്ക് 48107 രൂപ കൈപ്പറ്റുവാന്‍ തിരൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ തിരൂര്‍ ഇ.എം.എസ് സമുച്ചയത്തില്‍  നടന്ന സിറ്റിങില്‍
അമ്പതോളം പരാതികള്‍ പരിഗണിച്ചു. 24 പരാതികള്‍ പുതുതായി പരിഗണിച്ചു. സര്‍ക്കാര്‍ ഉത്തരവിനും സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിനും എതിരെ ബാങ്കുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനും ഇടപെടുന്നതിനും ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സിലിംഗിന്  നിര്‍ദേശം നല്‍കി. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കേസുകളില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറിന് നിര്‍ദേശം നല്‍കി.
പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക്, തിരൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പൊന്നാനി കാര്‍ഷിക ഗ്രാമവികസന ബാങ്ക്, അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, മത്സ്യഫെഡ് എന്നിവിടങ്ങളില്‍ വായ്പ മുടങ്ങിയ മത്സ്യത്തൊഴിലാളികളുടെ പരാതികളാണ് സിറ്റിംഗില്‍ വന്നത്. കമ്മീഷന്‍ അംഗം  കൂട്ടായി ബഷീര്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഇ. പ്രേമരാജ്, ബാലന്‍ വാരിയത്ത്, ജൂനിയര്‍ ഇന്‍സ്പെക്ടര്‍  അബ്ദുള്‍ റഷീദ്  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date