Skip to main content

ജില്ലയില്‍ 2477 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍: എല്ലാ സൗകര്യങ്ങളും ഒരുക്കി ജില്ലാ ഭരണകൂടം 

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി  ജില്ലാ കലക് ടര്‍ പി ബി നൂഹ് നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം .ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും ജില്ലാ കലക് ടര്‍ നേരിട്ടാണ് നിര്‍വഹിക്കുന്നത്.  കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെയും വിവിധ വകുപ്പ് ഉദ്യോഗ്‌സഥരുടെയും അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാകലക് ടര്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍, തിരുവല്ല ആര്‍ ഡി ഒ മാരും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കുകളിലെ തഹസില്‍ദാര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പൂര്‍ണ സമയം ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി വരുന്നുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളുടമായി ദുരിത ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആകെ 34  ക്യാമ്പുകളിലായി 742 കുടുംബങ്ങളിലെ 2477 ആളുകളാണ് ഉള്ളത്.  തിരുവല്ല താലൂക്കില്‍ 25 ക്യാമ്പുകളിലായി 628 കുടുംബങ്ങളിലെ 2060 പേരും കോഴഞ്ചേരി താലൂക്കില്‍ ഒന്‍പത് ക്യാമ്പുകളിലായി 114 കുടുംബങ്ങിളിലെ 417 പേരും കഴിയുന്നു. എല്ലാ ദുരുതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം വയ്ക്കുന്നതിനുള്ള സാധനങ്ങള്‍. പാചകം ചെയ്യുന്നതിനുള്ള ഗ്യാസ് എന്നിവ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമല്ലാത്ത സാധനങ്ങള്‍ പ്രാദേശികമായി ശേഖരിച്ചിച്ചാണ് ക്യാമ്പുകളില്‍ എത്തിക്കുന്നത്. 

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പരിശോധനയും ചികിത്സ ആവശ്യമുള്ളവര്‍ക്ക് മുരന്നുകളും നല്‍കുന്നുണ്ട്. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ ഷൈലജയുടെ നേതൃത്വത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പകര്‍ച്ചവ്യാധിപോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള ബോധവത്കരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ നടത്തി വരുന്നുണ്ട്. 

ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. പമ്പ ഡാമിന്റെ ഒന്നൊഴികെയുള്ള എല്ലാ ഷട്ടറുകളും താഴ്ത്തിയതോടെ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്. ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നരുന്നതില്‍ രണ്ടെണ്ണം അടച്ചു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജിലെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പില്‍ നിന്നും ആളുകള്‍ മടങ്ങി. 

തിരുവല്ല താലൂക്കില്‍ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇരവിപേരൂര്‍ വില്ലജിലെ വാടിക്കുളം എന്‍ എസ് എസ് കരയോഗ ഹാള്‍, കണ്ണോത്ത് അങ്കണവാടി, തോട്ടപ്പുഴശ്ശേരി വില്ലേജിലെ എം ടി എല്‍ പി എസ്, ചെറുപുഷ്പം സ്‌കൂള്‍, എ എം എം ടി.ടി.ഐ സ്‌കൂള്‍, കുറ്റൂര്‍ വില്ലേജിലെ തെങ്ങേലി സാസ്‌കാരിക നിലയം, കുറ്റൂര്‍ എല്‍ പി എസ്, കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം കമ്മ്യൂണിറ്റി ഹാള്‍, കോയ്പ്പുറം വില്ലേജിലെ തട്ടേക്കാട് സെന്റ് തോമസ് എല്‍ പി എസ്,  പുലരിക്കാട് ഇ എ എല്‍.പി.എസ്, നുഖത്തല സാംസ്‌കാരിക നിലയം, നെടുമ്പ്രം വില്ലേജിലെ കാരാത്ര കമ്യൂണിറ്റി ഹാള്‍, കല്ലുങ്കള്‍ എം ടി എല്‍.പി.എസ്, അമിച്ചക്കരി എം ഡി എല്‍.പി.എസ്, കടപ്ര വില്ലേജിലെ തേവര്‍ക്കുഴി എം ഡി എല്‍.പി.എസ്, മാന്നാര്‍ എം എസ് എം യു പി എസ്, വടക്കുംഭാഗം സെന്‍ട്രല്‍ എല്‍ പി എസ്, തോക്കനടി പാരിഷ് ഹാള്‍, വളഞ്ഞവട്ടം പി ആര്‍ എഫ്, എടത്തേങ്കേരില്‍ സ്‌കൂള്‍, കണ്ണച്ചേരില്‍ സ്‌കൂള്‍, നിരണം വില്ലേജിലെ തേവേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, നിരണം വെസ്റ്റ് എം ടി എല്‍.പി.എസ്, പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍, ചാത്തങ്കരി ന്യൂ എല്‍.പി.എസ് എന്നിവയാണ് തിരുവല്ല താലൂക്കിലെ ക്യമ്പുകള്‍. 

കോഴഞ്ചേരി താലൂക്കില്‍ ഒന്‍പത് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കമ്മൂണിറ്റി ഹാള്‍, എഴിക്കാട് നഴ്‌സറി സ്‌കൂള്‍, കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്, വല്ലന എസ് എന്‍ ഡി പി സ്‌കൂള്‍, നീര്‍വിളാകം എം ഡി എല്‍.പി.എസ്, ആറന്മുള വില്ലേജിലെ മാലക്കര ഗവ.യു പി എസ്, ആറാട്ടുപുഴ ഗവ. യു പി എസ്, മല്ലപ്പുഴശ്ശരി വില്ലേജിലെ ഓന്തേക്കാട് എം ടി എല്‍.പി.എസ്, കുറുന്താര്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 

(പിഎന്‍പി 2318/18)

date