Skip to main content
ഫോട്ടോ: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം.

രണ്ടാംവിള നെല്ല് സംഭരണം കൃത്യമാക്കണം: ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ പ്രമേയം

 

ജില്ലയിലെ രണ്ടാംവിള നെല്ല് സംഭരണത്തില്‍ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ പ്രമേയം. പി.പി സുമോദ് എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി. രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണവും തുടര്‍ന്നുളള തുക വിതരണവും സമയബന്ധിതമാക്കണം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ ഇത്തവണ ഒരേസമയത്താണ് കൊയ്ത്തു നടന്നത്. ഇവിടങ്ങളിലേക്ക് നിശ്ചയിച്ച എണ്ണം ജീവനക്കാരെ നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രമേയം അംഗീകരിച്ചതായും സര്‍ക്കാരിന് കൈമാറുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള വിദഗ്ധ സമിതി അടുത്തമാസം ജില്ല സന്ദര്‍ശിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഒഴലപ്പതി റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങള്‍ വരുന്നത് കൃത്യമായി പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നതിനാലാണ് പരിശോധന ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്. ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിശ്ചിത അളവില്‍ ഡാമുകളില്‍ വെള്ളം സൂക്ഷിച്ചു വെച്ചിട്ടുള്ളതായും ആവശ്യമെങ്കില്‍ അത് ഉപയോഗപ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും കൃത്യമായി പരിഹരിക്കുകയും വേണം. അത്തരത്തില്‍ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. വെള്ളം തീരെ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനം ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കുടിവെള്ള വിതരണം തടസപ്പെടുന്നതായി കെ. പ്രേംകുമാര്‍ എം.എല്‍.എ യോഗത്തില്‍  അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയില്‍ വടകരപ്പതി, കൊടുമ്പ് പഞ്ചായത്തുകളില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങിയതായും ബാക്കിയുള്ള സ്ഥലങ്ങളില്‍ സംഭരണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. ചുള്ളിയാര്‍, മീങ്കര, മംഗലം ഉള്‍പ്പടെയുള്ള ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്ത് പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനും കുളങ്ങളിലെ മേല്‍മണ്ണ് കര്‍ഷകര്‍ക്ക് വളമായി പ്രയോജനപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പല്ലാവൂര്‍-കുനിശ്ശേരി റോഡ് ഒരാഴ്ചയ്ക്കുള്ളില്‍ പണി തുടങ്ങുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വിയ്യക്കുറിശ്ശി എല്‍.പി. സ്‌കൂളിന് മുന്‍വശത്ത് സീബ്രാ ലൈന്‍ ഇടേണ്ടത് പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാരാകുറുശ്ശി അയ്യപ്പന്‍കാവില്‍ ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
 

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് ആറിന് ശുചീകരിക്കും

'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം മെയ് ആറിന് ശുചീകരിക്കണമെന്നും അനാവശ്യമായി ഫയലുകള്‍ കെട്ടിക്കിടക്കുന്നതും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഒഴിവാക്കി മനോഹരമായി ഓഫീസ് അന്തരീക്ഷം മാറ്റാന്‍ എല്ലാവരും ശ്രദ്ധിക്കാനും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ഓഫീസുകള്‍ കൂടാതെ വകുപ്പിന് കീഴില്‍ വരുന്ന സബ് ഓഫീസുകളും ഇത്തരത്തില്‍ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതൊരു തുടക്കമായി കണ്ട് ഓഫീസും സ്വന്തം പരിസരങ്ങളും തുടര്‍ച്ചയായി വൃത്തിയാക്കണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.

സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാവാം

ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷ ബീമാ യോജന പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള പഞ്ചായത്ത്തല പ്രചാരണ പരിപാടി തുടങ്ങുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംയോജിച്ച് ബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ ബാങ്കുകളിലോ ഗ്രാമപഞ്ചായത്ത്/നഗരസഭതല ക്യാമ്പുകളിലോ സമര്‍പ്പിക്കാം.
ജൂണ്‍ 30 വരെ എല്ലാ വ്യാഴാഴ്ചകളിലും ഗ്രാമപഞ്ചായത്ത്/നഗരസഭ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍ പി.പി സുമോദ്, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, എ.ഡി.എം. കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date