Skip to main content

വളയിട്ട കൈകളില്‍ വിശ്വാസമര്‍പ്പിച്ച് നാട്

 

നവമാധ്യമങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകളിലെ സ്ത്രീ പങ്കാളിത്തത്തെ പറ്റി ചര്‍ച്ച ചെയ്യുമ്പോഴും രാപകലില്ലാതെ പ്രളയബാധിതര്‍ക്കൊപ്പം ഉജ്വലമായി പ്രവര്‍ത്തിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകൃതമായ പ്രജ്വല എന്‍.ജി.ഒയിലെ യുവതികള്‍. കാര്‍പെന്ററി , വെല്‍ഡിംഗ് വര്‍ക്കുകളില്‍ മികവ് നേടിയ ഇവര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി എത്തിയിട്ട് ആഴ്ചകളാകുന്നു. പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ , തോട്ടപ്പുഴശേരി, ആറന്മുള, മല്ലപ്പുഴശേരി , കോയിപ്രം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രളയബാധിതരുടെ വീടുകളില്‍ ചെന്ന് അവരുടെ വീടിന്റെ അവസ്ഥകള്‍ മനസിലാക്കി പൊളിഞ്ഞ് പോയ ജനലുകളും വാതിലുകളും മേശയുമുള്‍പ്പെടെയുള്ളവ പുനര്‍നിര്‍മിച്ച് കൊടുക്കുകയും ഒപ്പം വെല്‍ഡിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ മികവോടെ ചെയ്ത് വീടുകള്‍ ഇവര്‍ ഉപയോഗപ്രദമാക്കിക്കൊടുക്കുകയും ചെയ്യുന്നു. മാനസികമായും ശാരീരികമായും പീഡനങ്ങള്‍ അനുഭവിച്ച ഒരു കൂട്ടം യുവതികളെ സമൂഹത്തില്‍ തൊഴിലധിഷ്ഠിതരാക്കുന്നതിനും അവരുടെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതിനും വേണ്ടിയാണ് പരമ്പരാഗത തൊഴിലുകള്‍ ഒന്നും തന്നെ തിരഞ്ഞെടുക്കൊതെ വെല്‍ഡിംഗും കാര്‍പെന്ററിയും പോലുള്ള പുരുഷ മേധാവിത്വമുള്ള തൊഴിലുകളില്‍ അവരെ പ്രാഗല്‍ഭരാക്കിയത്.  നന്മയുടെ കാര്യത്തില്‍ അവര്‍ എന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മികച്ചതായി നില്‍ക്കും. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുമെന്ന്് പ്രജ്വലയുടെ സ്ഥാപികയും പത്മശ്രീ ജേതാവുമായ സുനിത കൃഷ്ണന്‍ പറഞ്ഞു. 

കേരളീയര്‍ പുരുഷകേന്ദ്രീകൃതമായി കണ്ടിരുന്ന തൊഴില്‍ മേഖലെയാണ് ഇവര്‍ തച്ചുടച്ചത്. സ്ത്രീകള്‍ക്ക് പുരുഷനോളം തന്നെ ഏത് തൊഴിലും ചെയ്യാന്‍ പ്രാപ്തരായവരാണ് എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ഈ 27 പേര്‍ അടങ്ങുന്ന സംഘം. പ്രകൃതിസൗന്ദര്യത്തില്‍ ഒന്നാമത് നിന്നിരുന്ന കേരളത്തിന്റെ നിലവിലെ അവസ്ഥയും തകര്‍ന്നടിഞ്ഞ വീടുകളും മറ്റും അവരെ വളരെയധികം വിഷമത്തിലാക്കുന്നതായും കേരളം അതിനെ അതിജീവിക്കും വരെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നമുക്കൊന്നിച്ച് നിന്ന് തന്നെ കേരളത്തെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു. 

നിലവില്‍ നിരവധി വീടുകളും സ്‌കൂളുകളും ഓഫീസുകളുമൊക്കെ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ ഗൃഹോപകരണങ്ങളും ഡസ്‌ക്കും ബെഞ്ചും മേശകളുമൊക്കെ ഈ സംഘം പുനര്‍നിര്‍മിച്ച് കഴിഞ്ഞു. പൊതുനിര്‍മാണ പ്രവര്‍ത്തന കമ്പനിയായ കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തകരും ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കി കൊണ്ട് ജില്ലയിലെ ഹരിതകേരള മിഷന്‍ ഇവര്‍ക്കൊപ്പമുണ്ട്. ഈ സാഹചര്യത്തില്‍ ' ഭാഷ ഒരു പ്രശ്‌നമല്ല, അവര്‍ക്ക് വേണ്ടത് ഞങ്ങളുടെ സേവനങ്ങളാകാം, ചിലപ്പോള്‍ അവരുടെ തുണികള്‍ ഉണക്കുക പോലെയുള്ള ചെറിയ ഒരു കൈ സഹായം മതിയാവാം. അതിനും ഞങ്ങള്‍ തയ്യാറാണ്..' എന്ന് സംഘാംഗമായ ദേവയാനി പറഞ്ഞു. കൂടാതെ, ആശ, മാലിനി, പൂജസ്വപ്‌ന, സ്വപ്‌ന സിറാജ്, ഭവാനി, ജ്യോതി അനിത, നന്ദിനി, ജ്യോതി അനിക, അനു തുളസി, പൂജവര്‍മ്മ, പൂജ തുടങ്ങിയവര്‍ അവരുടെ സജീവ പങ്കാളിത്തവും പ്രവര്‍ത്തനവും ഇനിയുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. 

date