Skip to main content

ശബരിമല മേടം വിഷു മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല മേടം വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ്  പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. സന്നിധാനത്ത്  സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പാക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് പാര്‍ക്കിംഗിലും ഹില്‍ ടോപ്പിലും ചക്കു പാലത്തും പോലീസ് സുരക്ഷയുണ്ടാകും. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സുരക്ഷാ കാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തും. അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റും . വനപാതകളില്‍ മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിന് ബിന്നുകളുണ്ടാകും. വിവിധ ഭാഷകളില്‍ പ്ലാസ്റ്റിക് നിരോധന ജാഗ്രതാ ബോര്‍ഡുകള്‍, അപകട സാധ്യതയുള്ള കടവുകളില്‍ ബാരിക്കേഡുകള്‍, ളാഹ മുതല്‍ പമ്പ വരെയുള്ള 23 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. പമ്പ- നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസും പമ്പ, എരുമേലി,  പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വീസും ഏര്‍പ്പെടുത്തും. സന്നിധാനം, പമ്പ , നിലയ്ക്കല്‍ ബേസ് ക്യാമ്പ്,  പത്തനംതിട്ട,  റാന്നി , റാന്നി-പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികള്‍ പൂര്‍ണ സജ്ജമാക്കും. ആന്റിവെനം ആശുപത്രികളില്‍ ലഭ്യമാക്കും. പമ്പയിലും സന്നിധാനത്തും ആയുര്‍വേദ, ഹോമിയോ താത്കാലിക ഡിസ്‌പെന്‍സറികളുണ്ടാകും. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date