Skip to main content

ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്

പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ.ഒ ക്ക് ഐ.എ.എസ്. മലപ്പുറം മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ്ര പ്രവര്‍ത്തങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസാറായും നിലവില്‍ അരുണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 
കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍ ലെക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ആരോഗ്യ രംഗത്തെ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ഡെന്റല്‍ കോളെജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടര്‍ നിയമനം ലഭിച്ചത്. സിവില്‍ സര്‍വീസിനോടുള്ള താത്പര്യം മൂലമാണ് അന്ന് മൂന്നിലൊന്നു മാത്രം ശമ്പളമുള്ള ഡെപ്യൂട്ടി കളക്ടര്‍ ജോലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അരുണ്‍ പറയുന്നു.

മെയിന്‍ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ രണ്ടാം റാങ്കുമായാണ് ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തുന്നത്. കോഴിക്കോടായിരുന്നു ആദ്യ നിയമനം. പിന്നീട് മലപ്പുറം, പാലക്കാട്,  എറണാകുളം,  ഇടുക്കി ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍,  റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ & സബ് ഡിവിഷണല്‍ മാജിസ്ട്രേറ്റ്,  അഡീഷണല്‍ ജില്ല മാജിസ്ട്രേറ്റ് തസ്തികകളില്‍ ജോലി നോക്കി.  സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള അവാര്‍ഡ് 2015, 2022 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്.  സര്‍ക്കാരിന്റെ വിശിഷ്ട സേവാ പുരസ്‌കാരവും ലഭിച്ചു.

ഏറെ പ്രതിസന്ധികളെ അതിജീവിച്ചു മലപ്പുറം ജില്ലയിലെ ദേശീയ പാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ മാതൃകാപരമായി പൂര്‍ത്തീകരിച്ചു.  ഇതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നു പ്രശംസാ പത്രം ലഭിച്ചു. പിന്നീട് എറണാകുളം ജില്ലയിലെ ദേശീയ പാത, മലപ്പുറം ജില്ലയിലെ ഗ്രീന്‍ ഫീല്‍ഡ് പാത ഭൂമി ഏറ്റെടുക്കല്‍ എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ചു. ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന കോഴിക്കോട് വിമാനത്താവളം റെസ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലും അരുണിന്റെ നേതൃത്വത്തിലാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്.  

ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയില്‍ ഭൂരേഖകളുടെ കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ നികുതി പിരിവും സംസ്ഥാനത്തെ വലിയ ജില്ലകളില്‍ ആദ്യമായി മലപ്പുറത്തെ എല്ലാ വില്ലേജുകളിലും പൂര്‍ത്തീകരിച്ചത് അരുണിന്റെ നേതൃത്വത്തിലാണ്. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് പ്രചാരണം നല്‍കുന്നതിനും രാജ്യത്തു തന്നെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിനും നേതൃത്വം നല്‍കി. 2003-2004 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെങ്കിലും സാങ്കേതിക കുരുക്കില്‍ പെട്ട് കിടന്നിരുന്ന 275 ഏക്കര്‍ വനഭൂമി വനം വകുപ്പില്‍ നിന്നും ഏറ്റെടുത്ത 570 ല്‍പരം ആദിവാസികള്‍ക്ക് പട്ടയം നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. പട്ടയം നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ ജില്ലയില്‍ ആറു മാസം കൊണ്ട് പന്ത്രണ്ടായിരത്തില്‍ പരം പട്ടയങ്ങള്‍ നല്‍കുന്നതിന് നേതൃത്വം നല്‍കി.

കോവിഡ് ഒന്നാം തരംഗ സമയത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളില്‍ മുഴുകി. രണ്ടും മൂന്നും തരംഗ സമയങ്ങളില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2018 ലെ പ്രളയ സമയത്ത് പെരിന്തല്‍മണ്ണ റവന്യ ഡിവിഷന്‍ ഓഫീസര്‍ എന്ന നിലയിലും 2019 ല്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.  കവളപ്പാറ ദുരിത ബാധിതരുടെയും കണ്ണന്‍കുണ്ട് മാതൃക ആദിവാസി ഉന്നതിയിലെയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വയനാട് ഉരുള്‍പൊട്ടല്‍ സമയം മുതല്‍ അവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. മരണപ്പെട്ടവരുടെ സംസ്‌കരണം, മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയല്‍, ഭൂമി ഏറ്റെടുക്കല്‍, ഗുണഭോക്തൃ പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

മഞ്ചേരി വയ്പ്പാറപ്പടി സ്വദേശിയാണ്. ജി എല്‍ പി എസ്, ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നും ഒന്നാം റാങ്കോടെ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. കോഴിക്കോട് ഗവ ഡെന്റല്‍ കോളേജില്‍ നിന്നും യൂണിവേഴ്‌സിറ്റി രണ്ടാം റാങ്കോടെ ബി ഡി എസ് ഡിഗ്രിയും എം ഡി എസ് ഡിഗ്രിയും നേടി. റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായിരുന്ന പരേതനായ ഓമനക്കുട്ടന്റെയും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ മുന്‍ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് പി കെ വനജാക്ഷിയുടെയും മകനാണ്. ഭാര്യ ഡോ. വി. ബിനില നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറാണ്. മക്കളായ ജിയ ജെ അരുണും ജീവ് ജെ അരുണും വിദ്യാര്‍ഥികളാണ്.

date