Skip to main content

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു ആശങ്കവേണ്ട ജാഗ്രതവേണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ് അറിയിച്ചു. ജില്ലയില്‍ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഏഴ് കോവിഡ് കേസുകള്‍ ജില്ലയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആശുപത്രികള്‍, അങ്ങാടികള്‍, കൂടുതല്‍ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പ്,  സാനിറ്റൈസര്‍ ഉപയോഗിച്ച്  കഴുകണം. സാമൂഹിക അകലം പാലിക്കുകയും  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ആശുപത്രികളിലെ രോഗീ സന്ദര്‍ശനങ്ങള്‍ അത്യാവശ്യത്തിന് മാത്രമാക്കുക. ചികിത്സാക്കായി ആശുപത്രികളില്‍ പോകുന്നവര്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍,  മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കല്‍ എന്നിവ ശ്രദ്ധിക്കണം. മറ്റു രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ കോവിഡ് വകഭേദം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ എസ്.എം.എസ്  (സോപ്പ്, മാസ്‌ക്, സാമൂഹിക അകലം) എന്നിവയില്‍ വിട്ടു വീഴ്ച വരുത്തരുത്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയ  രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലും പകരാതിരിക്കാനുള്ള ആരോഗ്യ ശീലങ്ങളും പാലിച്ച് കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.

date