Skip to main content

ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി

 സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദാക്കിയ ആ കാലത്തെ ഓർമിപ്പിച്ച മുഖ്യമന്ത്രി, നിലവിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151-ാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടി. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടെയും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടെയും വിതരണ ചടങ്ങ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.     2021, 2022, 2023 വർഷങ്ങളിലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങളും 2022, 2023 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അമ്പതാണ്ടു തികഞ്ഞിരിക്കുന്ന സന്ദർഭമാണിത്. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദുചെയ്തുകൊണ്ട് പൊതുപ്രവർത്തകരെയും എതിർ ചേരിയിൽ നിന്നവരെയും മാധ്യമങ്ങളെയും വേട്ടയാടിയ കാലത്തെ, അതൊക്കെ നേരിട്ടനുഭവിച്ചവർക്ക് ആശങ്കയോടുകൂടിയേ ഓർത്തെടുക്കാനാവൂ. മാധ്യമ സ്വാതന്ത്ര്യം തന്നെ റദ്ദ് ചെയ്യപ്പെട്ട കാലം. കുൽദീപ് നയ്യാരെ പോലെയുള്ള നൂറുകണക്കിന് മാധ്യമപ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയാൽ സ്ഥാപിക്കപ്പെട്ട നവ ജീവൻ പ്രസ്സിനു പോലും രക്ഷയുണ്ടായില്ല. ഗാന്ധിജിയുടെ പൗത്രൻ രാജ്‌മോഹൻ ഗാന്ധിക്കും അദ്ദേഹം എഡിറ്റ് ചെയ്തിരുന്ന വാരികയ്ക്കും നേരേ പ്രതികാര നടപടികളുണ്ടായെന്നു മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്ക് വൈദ്യുതി നിഷേധിച്ചതിനാൽ പത്രങ്ങൾ അച്ചടിക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു. അതേസമയംതന്നെ സർക്കാരിനെ പിന്തുണച്ചെഴുതാനും ചില പത്രങ്ങൾ തയ്യാറായി. അവരുടെ പ്രധാന ലക്ഷ്യമാകട്ടെ സർക്കാരിന്റെ എതിർപക്ഷത്തു നിൽക്കുന്നവരെ മോശമാക്കി ചിത്രീകരിക്കുക എന്നതായിരുന്നു. അതിനു തയ്യാറാകാത്ത പത്രപ്രവർത്തകരെയും എഡിറ്റർമാരെയും പത്രസ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികളെക്കൊണ്ട് വേട്ടയാടി. പ്രതീകാത്മകായി ഒഴിഞ്ഞ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിന്  ഇന്ത്യൻ എക്സ്പ്രസിനെതിരെ പ്രതികാര നടപടികളുണ്ടായി.

നിലവിലെ സാഹചര്യത്തിലും  മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴിതെല്ലാം ഓർക്കുമ്പോൾ ആ ഭൂതകാലത്തെ അനുകരിക്കും വിധത്തിൽ തന്നെയാണ് വർത്തമാനവും എന്നു തോന്നും. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ചു കൊല ചെയ്ത സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്.

ലോകത്തെവിടെയും വംശീയതയും വർഗീയതയും വേരോടുമ്പോൾ ആദ്യം വേട്ടയാടപ്പെടുന്നതു മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തന്നെയാകും. ഈ ബോധ്യത്തോടെ സ്വന്തം നാടിനെയും സ്വന്തം തൊഴിൽ മേഖലയെയും സംരക്ഷിക്കാൻ മാധ്യമപ്രവർത്തകർ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പുരസ്‌കാര ജേതാക്കളെയും അഭിനന്ദിച്ച മുഖ്യമന്ത്രി, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ മുതിർന്ന മാധ്യമപ്രവർത്തകർ മാധ്യമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞു. ആവുന്നത്ര നിഷ്പക്ഷമായി ദീർഘകാലം നേരിട്ടു നിയമസഭ റിപ്പോർട്ടു ചെയ്ത പ്രഗത്ഭ പത്രപ്രവർത്തകനാണ് കെ ജി പരമേശ്വരൻ നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളകൗമുദിയുടെ ഒരു ഘട്ടത്തിന്റെ പ്രതീകമായിരുന്ന കെ.ജി, പത്രപ്രവർത്തനത്തെ കളങ്കം പുരളാത്ത പ്രൊഫഷനായി കണ്ട മാധ്യമ ജന്റിൽമാനാണെന്ന് കൂട്ടിച്ചേർത്തു.

എൻ. അശോകന്റെ അരനൂറ്റാണ്ടിലേറെ നീണ്ട മാധ്യമ ജീവിതത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പതിറ്റാണ്ടുകളായി മാതൃഭൂമി ഡൽഹി ബ്യൂറോയുടെ പര്യായമായി മാറിയ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നു പറഞ്ഞു. ഏഴാച്ചേരി രാമചന്ദ്രന്റെ സാഹിത്യ-മാധ്യമ സംഭാവനകളെ പരാമർശിച്ച മുഖ്യമന്ത്രി  കവിത്വത്തെയും പത്രപ്രവർത്തനത്തെയും ഇണക്കിക്കൊണ്ടുപോയ വ്യക്തിയാണ് അദ്ദേഹമെന്നും എപ്പോഴും  പുരോഗമന പക്ഷത്ത് ഉറച്ചുനിന്നയാളാണെന്നും അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും  സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുകയും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നെടുംതൂണുകളായി വർത്തിക്കുന്നുവെന്നും  അധ്യക്ഷ പ്രസംഗത്തിൽ  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി  ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ മാധ്യമങ്ങളുടെ പങ്കിനെ മന്ത്രി പ്രശംസിച്ചു. പുതിയ അറിവുകൾ പങ്കുവെക്കുന്നതിനും, വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും മാധ്യമങ്ങൾ വലിയ സംഭാവന നൽകുന്നു. കോവിഡ് കാലത്ത് ഡിജിറ്റൽ പഠനം വ്യാപകമായപ്പോൾ, അതിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിച്ചു. ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ പല വെല്ലുവിളികളെയും നേരിടുന്നുണ്ട്. വ്യാജവാർത്തകളും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുമ്പോൾ, സത്യസന്ധവും വസ്തുനിഷ്ഠവുമായ റിപ്പോർട്ടിംഗിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. ഓരോ മാധ്യമപ്രവർത്തകനും ഈ വലിയ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച മന്ത്രി, ഈ അംഗീകാരം മാധ്യമപ്രവർത്തകർക്ക് പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കെ.ജി. പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.

ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ന്യൂസ് ഫോട്ടോഗ്രഫി, കാർട്ടൂൺ, ടി.വി. ന്യൂസ് റിപ്പോർട്ടിംഗ്, ടി.വി. സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ്, ടി.വി. ന്യൂസ് എഡിറ്റിംഗ്, ടി.വി. ന്യൂസ് ക്യാമറ, ടി.വി. ന്യൂസ് പ്രസന്റർ, ടി.വി. അഭിമുഖം എന്നീ വിഭാഗങ്ങളിൽ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 25,000 രൂപ, ശിൽപ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'വികസനം, ക്ഷേമം, സന്തോഷ കാഴ്ചകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സര വിജയികളായ നാസർ എടപ്പാൾ, ശിവപ്രസാദ് എം എ, രാമചന്ദ്രൻ പി എന്നിവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി എൻ. പ്രഭാവർമ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ.പി., ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പി.എൻ.എക്സ് 2937/2025

date