Skip to main content

ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപക ശുചിത്വ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന മൂന്ന് ഭക്ഷണ വിതരണ ശാലകളുടെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചു. ചെറുവത്തൂര്‍ പെട്രോള്‍ പമ്പിനു സമീപത്ത് പേരു വെക്കാതെയും ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിപ്പിച്ച ഹോട്ടല്‍, ബോവിക്കാനത്തെ ബ്രദേഴ്‌സ് ഹോട്ടല്‍, മധൂര്‍ പട്ട്‌ളയിലെ ഒലിവ് കഫേ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അഞ്ച് സ്ഥാപനങ്ങളില്‍ നിന്നായി 42700 രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശുദ്ധജലം ലഭ്യമാക്കാത്തതും ഭക്ഷണ ശുചിത്വം പാലിക്കാത്തതുമാണ് രോഗപ്പകര്‍ച്ചയ്ക്ക് കാരണം.കൈ കഴുകുന്നതിനുള്ള സോപ്പ് ലായനി പല ഹോട്ടലുകളിലും ലഭ്യമാവുന്നില്ലെന്ന പരാതിയുണ്ട്.ഹോട്ടലുകളിലും തട്ടുകടകളിലും സോപ്പ് ലായനി ലഭ്യമാക്കാന്‍ കര്‍ശനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പരിശോധനയുടെ ഭാഗമായി കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം നിയമലംഘനം നടത്തിയ 22 സ്ഥാപനങ്ങളില്‍ നിന്ന് പിഴചുമത്തി. മധൂരില്‍ എക്‌സൈസുമായി ചേര്‍ന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് കേസെടുത്തു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വായിലെയും ശ്വാസകോശത്തിലേയും കാന്‍സര്‍ തടയാന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകയില രഹിത വിദ്യാലയങ്ങള്‍ സൃഷ്ട്ടിക്കുന്നതിനായി  പുകയില നിയന്ത്രണ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. കേന്ദ്ര പുകയില നിയന്ത്രണ നിയമത്തെക്കുറിച്ച് ജില്ലയിലെ എക്‌സൈസ്, പോലീസ് വകുപ്പ് ഉദ്യോസ്ഥര്‍ക്കായി ജില്ലാ തല ഏദിന പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എ വി രാംദാസ് നിര്‍വഹിച്ചു. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ പ്രതിരോധത്തിനായി ആരംഭിച്ച 'ആരോഗ്യം ആനന്ദം 2.0 'എന്ന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പുകയില നിയന്ത്രണ  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.

date