Skip to main content
ആരോഗ്യ സെമിനാറില്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ആശയം മന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കുന്നു

ശുചിത്വം ഉറപ്പാക്കാന്‍ സാക്ഷരതാ മിഷന്‍ പോലെ കാമ്പയിന്‍ ക്രിയാത്മക നിര്‍ദേശം നിറഞ്ഞ ചര്‍ച്ച വേദി

വിഷന്‍ 2031 ആരോഗ്യ സെമിനാര്‍: ചര്‍ച്ചയുടെ ആശയ ക്രോഡീകരണം

ആരോഗ്യ സെമിനാറിലെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് ഡോക്യുമെന്റാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ സെഷനുകളിലേയും ഡോക്യുമെന്റ് സംഗ്രഹിച്ച് പൊതുവായ ഡോക്യുമെന്റ് തയ്യാറാക്കും. ഇത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031 ചര്‍ച്ചകളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നിറഞ്ഞതായിരുന്നു ചര്‍ച്ചാവേദികള്‍. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശുചിത്വം ഉറപ്പാക്കാന്‍ സാക്ഷരതാ മിഷന്‍ പോലെ ക്യാമ്പയിന്‍ ആണ് ചര്‍ച്ചയിലെ പ്രധാന ആശയം. ഗവേഷണത്തിന് കൃത്യമായ നയവും മാനദണ്ഡങ്ങളും ഉണ്ടായിരിക്കണം, ഏകീകൃത ആരോഗ്യ ഗവേഷണ ചട്ടക്കൂട് സ്ഥാപിക്കുക, കേരള ഗവേഷണ പ്രൊമോഷന്‍ പോര്‍ട്ടല്‍, ഡാറ്റയും വൈദഗ്ധ്യവും ശേഖരിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കണ്‍സോര്‍ഷ്യം, മെഡിക്കല്‍ കോളേജുകളില്‍ തൃതീയ പരിചരണം ശാക്തീകരിക്കുക, റഫറല്‍ നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുക, ഇന്റന്‍സീവ് കെയര്‍ ശാക്തീകരണം, ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ടെലിമെഡിസിന്‍, എഐ സഹായത്തോടെയുള്ള ഡയഗ്നോസ്റ്റിക്സ്, പോയിന്റ് ഓഫ് കെയര്‍ ഡയഗ്നോസ്റ്റിക്സ്, താങ്ങാനാവുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് സാര്‍വത്രിക ആരോഗ്യ കവറേജ്, ദീര്‍ഘകാല രോഗങ്ങള്‍ക്ക് സബ്സിഡി മരുന്നുകള്‍, ആരോഗ്യ പാക്കേജുകളും സേവന നിരക്കുകളും മാനദണ്ഡമാക്കുക, കാന്‍സര്‍ പ്രതിരോധവും രോഗനിര്‍ണയവും ശക്തിപ്പെടുത്തുക, കാന്‍സര്‍ പരിചരണത്തിന്റെ വികേന്ദ്രീകരണം, വയോജന പരിചരണത്തിലെ മികവിനുള്ള കേന്ദ്രം, കോഴിക്കോട് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബോട്ടിക്സ്, എല്ലാ ജില്ലകളിലെയും ഭക്ഷ്യ സുരക്ഷാ പരിശീലന കേന്ദ്രങ്ങള്‍, ആശുപത്രി ദുരന്തനിവാരണ നയം, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സംയോജിത പരിശീലനവും അവബോധവും, ദുരന്ത നിവാരണത്തിനായുള്ള മാനസികാരോഗ്യ പിന്തുണയും കമ്മ്യൂണിറ്റി പ്രതിരോധശേഷിയും, കേരള ട്രോമാ കെയര്‍ നയം നടപ്പിലാക്കുക എന്നിവയും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രധാനപ്പെട്ട ആശയങ്ങളാണ്.

ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളാണ് 4 വേദികളിലായി സംഘടിപ്പിച്ചത്. അതാത് രംഗത്തെ വിദഗ്ധര്‍ മോഡറേറ്ററുമാരായും പാനലിസ്റ്റുകളായും പങ്കെടുത്തു. കാന്‍സര്‍, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍, ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക്, പ്രമേഹം, രക്താതിമര്‍ദം, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍, സിഒപിഡി, മെഡിക്കല്‍ ഗവേഷണം, ടെര്‍ഷ്യറി കെയര്‍ ശാക്തീകരണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖല, സാംക്രമിക രോഗങ്ങള്‍, ഏകാരോഗ്യ പദ്ധതി, എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍, ദുരന്ത നിവാരണം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സംഗ്രഹം മന്ത്രി അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല, എസ്.എച്ച്.എ. എക്സി. ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍, അമൃത ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജയ്ദീപ് സി മേനോന്‍, ജവഹര്‍ലാര്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ചിലെ പ്രൊഫ. ചന്ദ്രഭാസ് നാരായണ, പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗം ഡോ. പി.കെ. ജമീല, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. വി.ജി. ഉദയകുമാര്‍, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, ഐഎവി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദു പി.എസ്., അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ ഡോ. ഷാജി എം വര്‍ഗീസ്, ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി, ലോകബാങ്ക് ലീഡ് എക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടന്‍, ആരോഗ്യ വിദഗ്ധ ഡോ. ദേവകി നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date