Skip to main content

ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്: 1,183 പ്രചാരണ സാമഗ്രി നീക്കം ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1,183 പ്രചരണ സാമഗ്രി നീക്കം ചെയ്തു. വിവിധ രാഷ്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബാനര്‍, ഫ്‌ളക്‌സ്, പോസ്റ്റര്‍, ഫ്ളാഗ് ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്.
അടൂര്‍ 270 പോസ്റ്ററും കോന്നി 58 പോസ്റ്ററും 17 ഫ്ളക്സും കോഴഞ്ചേരിയില്‍ 93 പോസ്റ്ററും 30 ഫ്ളക്സും തിരുവല്ലയില്‍ 368 പോസ്റ്ററും 59 ബോര്‍ഡും മല്ലപ്പള്ളി 32 പോസ്റ്റര്‍, നാല് ഫ്ളക്സും റാന്നി 194 പോസ്റ്ററും 28 ഫ്ളക്സും 30 ഫ്ളാഗും നീക്കം ചെയ്തു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി ലഭിച്ച രണ്ടു പരാതിയും പരിഹരിച്ചു. നീക്കം ചെയ്തവയില്‍ 1,015 പോസ്റ്ററും 79 ഫ്ളക്സും 59 ബോര്‍ഡും ഉള്‍പ്പെടും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ ചുമതല. പ്രചാരണ പരിപാടിയുടെ നിയമ സാധുത സ്‌ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനര്‍, ചുവരെഴുത്ത്, പോസ്റ്റര്‍, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് തദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.
ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് നമ്പര്‍  : 0469 2601202
 

date