ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ വാർത്താസമ്മേളനം
കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവം
കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ വിനായക് എന്ന അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായുള്ള സംഭവം അത്യന്തം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
വിദ്യാലയങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ശാരീരിക പീഡനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഈരാറ്റുപേട്ട വിദ്യാർത്ഥിയെ മർദിച്ച സംഭവം
ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ മർദനമേറ്റ സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതും ഗൗരവകരവുമാണ്.
പരീക്ഷയ്ക്കിടെ സംശയം ചോദിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്.
ഇത്തരം പ്രവണതകൾ വിദ്യാലയങ്ങളിൽ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.
വകുപ്പുതല നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ , എ.ഇ.ഒ എന്നിവർ സംയുക്തമായി സ്കൂളിലും, കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കുട്ടിക്ക് തോളെല്ലിന് പരിക്കുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എയിഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നൽകി.
കുട്ടികൾക്കെതിരായ ശാരീരിക പീഡനങ്ങൾക്കെതിരെ സർക്കാർ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നത്.
കുട്ടിയുടെ ചികിത്സയും വിശ്രമവും ഉറപ്പാക്കുന്നതോടൊപ്പം,
ഈ സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണത്തിനും വകുപ്പിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും.
കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
അവധിക്കാല ക്ലാസുകളും കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും
ഈ അധ്യയന വർഷത്തെ അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്കൂൾ അധികൃതർ അറിയിപ്പുകൾ നൽകിയതായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും എനിക്ക് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതരോടും അധ്യാപകരോടും ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു:
അവധിക്കാലം ആഘോഷിക്കാനുള്ളതാണ്
നീണ്ട അധ്യയന കാലയളവിനുശേഷം കുട്ടികൾക്ക് ലഭിക്കുന്ന ഇടവേളയാണിത്. അത് മാനസിക സമ്മർദ്ദങ്ങളില്ലാതെ, കളിച്ചും ചിരിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം.
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസികാവസ്ഥയും നാം പരിഗണിക്കേണ്ടതുണ്ട്.
തുടർച്ചയായ പഠനഭാരം അവരുടെ സർഗ്ഗാത്മകതയെയും മാനസിക ഉല്ലാസത്തെയും ബാധിക്കരുത്.
വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. അതിന് മതിയായ വിനോദവും വിശ്രമവും അത്യാവശ്യമാണ്.
ഒരു കുട്ടിയുടെ വളർച്ചയിൽ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ. ഈ അവസരത്തിൽ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അവരെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
അതുകൊണ്ട്, കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേൽപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
- Log in to post comments