Skip to main content

പ്രളയാനന്തര പുനര്‍നിര്‍മാണം ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണം - ആന്റോ ആന്റണി എംപി

 

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കൈത്താങ്ങാകുന്നതിന് ജില്ലയിലെ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. പ്രളയാനന്തരം വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയാറാകണം. വ്യാപാരമേഖലയില്‍ ഉള്‍പ്പെടെ പ്രളയം വലിയ ആഘാതം സൃഷ്ടിച്ചു. ഇതില്‍ നിന്നും കരകയറുന്നതിന് പുനര്‍വായ്പകള്‍ ഉള്‍പ്പെടെ നല്‍കുന്നതിന് ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്നും എംപി പറഞ്ഞു. 

വ്യവസായ കാര്‍ഷിക രംഗങ്ങളില്‍ ഉണര്‍വ് ഉണ്ടാക്കുന്നതിന് ഈ മേഖകളുമായി ബന്ധപ്പെടുന്നവര്‍ക്ക് പുതിയ വായ്പകളും പുനര്‍വായ്പകളും നല്‍കുന്നതിന് ജില്ലയിലെ എല്ലാ ബാങ്കുകളും പ്രതേ്യകം ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. 

ജില്ലയിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച് ബോധവത്ക്കരണ സെമിനാര്‍ നടത്തുന്നതിന് യോഗത്തില്‍ തീരുമാനമായി. ബാങ്കുകളില്‍ നേരിട്ടോ ഓണ്‍ലൈനായോ മാത്രമേ എടിഎം കാര്‍ഡിനായി അപേക്ഷിക്കാന്‍ പാടുള്ളൂ. ഫോണ്‍ മുഖേന എടിഎം കാര്‍ഡ് സംബന്ധിച്ച് യാതൊരുവിധ അനേ്വഷണങ്ങളും ബാങ്കുകളില്‍ നിന്നും നടത്തുന്നതല്ല.  എടിഎം കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ എല്ലാ ബാങ്ക് ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ പറഞ്ഞു. 

ഈ സാമ്പത്തികവര്‍ഷം സെപ്തംബര്‍ വരെ 1987 കോടി രൂപയാണ് ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത്. ഇതില്‍ 1362 കോടി രൂപ മുന്‍ഗണനാ വായ്പയും 649 കോടി രൂപ കാര്‍ഷിക വായ്പയും വ്യവസായ വായ്പ 296 കോടിയും വിദ്യാഭ്യാസ/ഭവന വായ്പ 416 കോടിയുമാണ്. ജില്ലയിലെ എന്‍ആര്‍ഇ അക്കൗണ്ടുകളിലെ നിക്ഷേപം 20447 കോടി രൂപയില്‍ നിന്നും 21518 കോടി രൂപയായി വര്‍ധിച്ചു. പ്രളയദുരിതാശ്വാസ പദ്ധതിയായ ആക്തകെഎല്‍എസ് പ്രകാരം കുടുംബശ്രീകള്‍ക്ക് ബാങ്കുകള്‍ 13.62 കോടി രൂപ അനുവദിച്ചു. ഡിസംബര്‍ 31ന് മുമ്പ് 30 കോടി രൂപ കൂടി ആര്‍കെഎല്‍എസ് പദ്ധതിപ്രകാരം കുടുംബശ്രീകള്‍ക്ക് നല്‍കും. 

ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 

                 (പിഎന്‍പി 4079/18)

date