Skip to main content

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി വിഹിതം, ക്ലീന്‍ പമ്പാ പദ്ധതി, പത്തനംതിട്ട കോര്‍ട്ട് കോംപ്ലക്‌സ്, ഇറിഗേഷന്‍ കോംപ്ലക്‌സ്, വിവിധ റോഡുകള്‍

ജില്ലയില്‍ 120 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍

പത്തനംതിട്ട ജില്ലയുടേയും ആറന്മുള നിയോജക മണ്ഡലത്തിന്റേയും വികസനത്തിന് സംസ്ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതം 30 കോടി രൂപയായി വര്‍ധിപ്പിച്ചു. ക്ലീന്‍ പമ്പാ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി. ശബരിമല തീര്‍ഥാടനവും മാരാമണ്‍ കണ്‍വെന്‍ഷനും ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷനും പമ്പാ തീരവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്.  പത്തനംതിട്ടയിലെ തീര്‍ഥാടന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട കോര്‍ട്ട് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കെട്ടിട നിര്‍മാണത്തിന് ആദ്യഘട്ടമായി അഞ്ചു കോടി രൂപ വകയിരുത്തി. പത്തനംതിട്ട ഇറിഗേഷന്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കരീലമുക്ക്-ഓതറ മാമ്മൂട് - ഓതറ-പരമൂട്ടില്‍ക്കടവ് റോഡ്, പുത്തന്‍പീടിക - കൊടുംന്തറ റോഡ് ബി.എം ആന്റ് ബിസി ടാറിംഗ്, ബ്രാഞ്ച് റോഡ് - പരപ്പുഴ ക്രോസ് റോഡ് - ചിറയിറമ്പ് - തോണിപ്പുഴ - ആത്മാവ് - കുരിശുകവല റോഡ്, ഇലന്തൂര്‍ - ചിറക്കാല-കുഴിക്കാല - കുളത്തുങ്കല്‍ പടി റോഡ് ബി.എം ആന്റ് ബി.സി ടാറിംഗ്, തെക്കേമല - നാരങ്ങാനം റോഡ് ബി.എം ആന്റ് ബി.സി ടാറിംഗ്, കുളനട - സൊസെറ്റി പടി - കാരിത്തോട്ട റോഡ് ബി.എം ആന്റ് ബി.സി ടാറിംഗ് എന്നിവയ്ക്കും ബജറ്റില്‍ ആദ്യഘട്ട തുക വകയിരുത്തി.

 

date