Skip to main content
..

വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ചെലവഴിച്ചത് 2565 കോടി രൂപ: മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 2565 കോടി രൂപ ചെലവഴിച്ചെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഭരണിക്കാവ് ജെ എം എച്ച് എസ് സ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരക മന്ദിര ഉദ്ഘാടനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബജറ്റില്‍ 1128.71 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ 9000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമേ 20000 കൂടി വിതരണം ചെയ്യാന്‍ കൈറ്റിന് 38.5 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് തുക വര്‍ധിപ്പിച്ച് 410.66 കോടി നല്‍കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കും വേതനംവര്‍ധനവ് ഉറപ്പാക്കി. ഗോത്രമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 62 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും മന്ത്രി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ കെ.സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിന്റെ ചരിത്രങ്ങളടങ്ങിയ ‘സ്മൃതി' സുവനീര്‍ മന്ത്രിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാരവും സമര്‍പ്പിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ കലാദേവി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. അരവിന്ദ്, ബി.എസ് അമൃതപ്രിയ, തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date