2030 ഓടെ സംസ്ഥാനത്തു നിന്നും ആട് വസന്ത രോഗം നിർമ്മാർജ്ജനം ചെയ്യും: മന്ത്രി ജെ ചിഞ്ചുറാണി
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടു വസന്ത രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ട പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടപ്പനക്കുന്നു വാർഡ് കൗൺസിലർ അനിത എസ്സിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിന് മൃസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം സി സ്വാഗതം ആശംസിക്കുകയും അഡീഷണൽ ഡയറക്ടർമാരായ ഡോ. സിന്ധു കെ, ഡോ. ജിജിമോൻ ജോസഫ്, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോർഡിനേറ്റർ ഡോ. ഷീല സാലി ടി ജോർജ്ജ്, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഡി ഷൈൻ കുമാർ, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. ബിജു കെ വർഗീസ് എന്നിവർ സംസാരിക്കുകയും ചെയ്തു.
കേന്ദ്രസർക്കാറിന്റെ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിലാണ് സംസ്ഥാനത്ത് ആട് വസന്ത രോഗ നിർമ്മാജന പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ യജ്ഞത്തിലൂടെ 2026 മാർച്ച് 16 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായി 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകൾക്കും, 1000 ഓളം വരുന്ന ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. മാരക വൈറസ് രോഗബാധ ആയതിനാൽ തന്നെ ഫലപ്രദമായ ചികിത്സകൾ നിലവിലില്ല. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ഈ രോഗത്തെ തടയുവാൻ കഴിയുകയുള്ളൂ.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി തികച്ചും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും കുത്തിവയ്പ്പിന്റെ വിവരങ്ങൾ ദേശീയതലത്തിലുളള ''ഭാരത് പശുധൻ'' പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്നതുമായിരിക്കും. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോർഡിനേറ്റർ അറിയിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച്, 'ആട് വസന്തയും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ ഡോ. അപർണയുടെ നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചു.
പി.എൻ.എക്‌സ്. 996/2026
- Log in to post comments