ഗ്ലോക്കോമ പ്രതിരോധത്തിൽ പതിവ് പരിശോധനകളും ബോധവത്കരണവും പ്രധാനം:ആൻ്റണി ജോൺ എം.എൽ.എ
ലോക ഗ്ലോക്കോമ വാരാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി
കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും
ആന്റണി ജോൺ എം.എൽ.എ. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായി. വൈസ് ചെയർമാൻ പ്രിൻസ് വർക്കി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജിജോ നിർവഹിച്ചു. അഡീഷണൽ ഡി.എം.ഒ ഡോ. കെ. ആർ വിദ്യ, കൗൺസിലർ മിനി മാത്യു, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ, ജില്ലാ ഒഫ്താൽമിക് സർജൻ ഡോ വിജയലക്ഷ്മി, മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ. കെ.ജി സുരഭ, ജൂനിയർ കൺസൾട്ടൻ്റ് ഡോ ജി.അനു, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി. രജനി, ജില്ലാ ഒഫ്താൽമിക് കോ ഓഡിനേറ്റർ ജീജ പി. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ കോതമംഗലം മാർ ബസേലിയോസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗ്ലാക്കോമ നിർണ്ണയ ക്യാമ്പും നടത്തി. ആദ്യദിന ക്യാമ്പിൽ 350 ൽ പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ കാഴ്ച പരിശോധനയും കണ്ണിൻ്റെ പ്രഷർ പരിശോധനയും പ്രമേഹ രോഗികളുടെ കണ്ണിൻ്റെ വിശദപരിശോധനയും സംഘടിപ്പിച്ചു.
തിമിര രോഗികൾക്കും തുടർപരിശോധനകൾ വേണ്ടവർക്കും വരും ദിവസങ്ങളിൽ താലൂക്ക് ആശുപത്രിയിൽ സേവനം ലഭ്യമാക്കുന്നതാണ്
എന്താണ് ഗ്ലോക്കോമ?
അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിൻ്റെ ഉള്ളിലെ മർദ്ദം കൂടി തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ.കാഴ്ചയെ ബാധിക്കുംവരെ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കാഴ്ച ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടുക സാധ്യമല്ല.കാഴ്ച നഷ്ടമാകുന്ന അവസ്ഥ തടയുന്നതിനായി നേരത്തെയുള്ള രോഗനിർണ്ണയം അനിവാര്യമാണ്. വശങ്ങളിലേക്കുള്ള കാഴ്ച കുറവ്, തലവേദന കണ്ണിന്ന് ചുവപ്പ്, കണ്ണുവേദന, മങ്ങിയ കാഴ്ച, പ്രകാശത്തിനു ചുറ്റും നിറം മങ്ങിയ വലയങ്ങൾ കാണുക തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കുക. മരുന്ന്, ലേസർ ഉപയോഗിച്ചുള്ള ചികിത്സ സർജറി എന്നിവയാണ് ചികിത്സാ രീതികൾ
പ്രായഭേദമന്യേ ഗ്ലോക്കോമ ബാധിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും പ്രധാനമായും താഴെപ്പറയുന്ന വിഭാഗങ്ങളിൽ പെട്ടവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ 40 വയസ്സിനു ശേഷം രോഗസാധ്യത വർധിക്കുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കണ്ണുകൾക്ക് ക്ഷതമേറ്റിട്ടുള്ളവർ, ഹൃസ്വദൃഷ്ടിക് ശക്തിയേറിയ കണ്ണട ധരിക്കുന്നവർ, സ്ഥിരമായി സ്റ്റിറോയിഡ് ഉപയോഗിക്കുന്നവർ എന്നിവ ഉള്ളവരിൽ ഗ്ലോക്കോമ വരാനുള്ള സാദ്ധ്യത കൂടുതലാണ്.
രോഗ സാധ്യത കൂടിയവർ പതിവായി നേത്ര പരിശോധന നടത്തുക. സമീകൃതാഹാരവും വ്യായാമവും ഉൾപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ, മരുന്നുകൾ, ശരിയായ ആഹാരക്രമം, വ്യായാമം എന്നിവയിലൂടെ രോഗം നിയന്ത്രിച്ച് നിർത്തുക ഗ്ലോക്കോമ രോഗ നിർണ്ണയത്തിനുള്ള പരിശോധനകൾ എല്ലാ താലൂക്ക് ജില്ലാ ജനറൽ ആശുപത്രികൾ ഒഫ്താൽമിക് യൂണിറ്റുകളിൽ ലഭ്യമാണ്.
- Log in to post comments