Skip to main content

*ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു*

 

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു. കല്‍പറ്റ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ്‌ സ്‌കൂളില്‍ നടന്നു.
രണ്ട് സെക്ഷനുകളില്‍ 10 ക്ലാസുകളായി ക്രമീകരിച്ച പരിശീലനത്തില്‍ 638 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, വോട്ടെടുപ്പ് ദിന ചുമതലകള്‍, ഇവിഎം-വി.വി പാറ്റ് ഉപകരണങ്ങളുടെ ഉപയോഗം എന്നിവയില്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി.
19 ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരും രണ്ട് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരും ഉള്‍പ്പെടെ 21 പേരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. 

ജില്ലാ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ എന്നിവര്‍ പരിശീലന കേന്ദ്രത്തിലെത്തി ഓഫീസര്‍മാരോട് സംവദിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ കൃത്യമായി പാലിക്കുന്നതിനും ഓരോ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അവര്‍ നിര്‍ദേശിച്ചു.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കായിയുള്ള പരിശീലനം ഇന്ന് (മാര്‍ച്ച് 27) ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നടക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 29ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന്  വരെ കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം സംഘടിപ്പിക്കും.

രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ ഒന്നിന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലും, ഏപ്രില്‍ രണ്ടിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും, ഏപ്രില്‍ മൂന്നിന് കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിലും നടക്കും. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ നാലിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കല്‍പറ്റയില്‍ പ്രത്യേക പരിശീലനവും നല്‍കും.

date