Skip to main content

ഗാന്ധിമത ചിന്തകള്‍ക്കനുസരിച്ച് പട്ടികവിഭാഗങ്ങള്‍ അണിചേരണം: മന്ത്രി എ.കെ. ബാലന്‍

ഗാന്ധിമത ചിന്തകള്‍ക്കനുസരിച്ച് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ അണിചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നിയമ സാംസ്‌കാരിക പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവണ്‍മെന്റ് വിമെന്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പത്താം ക്ലാസിനു മുകളില്‍ പഠനം നടത്തുന്ന പട്ടിക വിഭാഗക്കാരായ കുട്ടികള്‍ക്ക് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴി ഗ്രാന്റ് ലഭിക്കുന്ന 'ഇ-ഗ്രാന്റ്' പദ്ധതി നടപ്പിലാക്കി. ഈ പദ്ധതി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. വിദേശ പഠനത്തിനു പോകുന്നതിന് വ്യക്തമായ മാര്‍ഗരേഖയുണ്ടാക്കി. താല്‍പര്യമുള്ള കുട്ടികളെ വിദേശത്തയച്ചു പഠിപ്പിക്കുന്നതിനുള്ള ചെലവ് മുഴുവനും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വിഭാഗങ്ങളുടെ വികസന കാര്യങ്ങളില്‍ സാംസ്‌കാരിക നന്മ പ്രാപിച്ച നാടാണ് നമ്മുടെ കേരളമെന്ന് ചടങ്ങില്‍ പങ്കെടുത്ത സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, കാര്‍ഷിക, കായിക, ചെറുകിട വ്യവസായ മേഖലകളില്‍ നിന്ന് മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അഡ്വ. എ. സമ്പത്ത് എം.പി., വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവര്‍ സന്നിഹിതരായി.

പി.എന്‍.എക്‌സ്.4211/17

 

 

date