Skip to main content

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് തൃശ്ശൂരില്‍ ആവേശോജ്ജ്വല തുടക്കം; ആഭ്യന്തര മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിക്ക് ഡബിള്‍ ബെല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രാ പദ്ധതിയുടെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഫ്‌ലാഗ് ഓഫ് ചെയ്തു. കേരള ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷമാണിതെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന്റെ ഉറച്ച തീരുമാനമാണ് ഈ പദ്ധതി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം ഊട്ടിയുറപ്പാക്കുകയാണ് ഇതിലൂടെ. വിദ്യാഭ്യാസം നേടിയും ജോലി ചെയ്തും ഓരോ കുടുംബത്തെയും നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. കേരള ചരിത്രത്തില്‍ സ്ത്രീശക്തിക്ക് യു.ഡി.എഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കുന്ന വലിയൊരു അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം പാലക്കാട് - തൃശ്ശൂര്‍ ടൗണ്‍-ടു-ടൗണ്‍ ബസില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തേക്കിന്‍കാട് മൈതാനം വരെ ആഭ്യന്തര മന്ത്രി ടിക്കറ്റെടുത്ത് യാത്രികനായി. ഉത്സവപ്രതീതിയില്‍ സ്ത്രീ യാത്രികര്‍ ബസ് യാത്ര ആഘോഷമാക്കി. അധികൃതര്‍ യാത്രക്കാര്‍ക്ക് മധുരം പങ്കുവച്ചു. വനിതാ കണ്ടക്ടറായ എ.എസ് ശൈല തൃശ്ശൂരിലെ പദ്ധതിയുടെ ആദ്യ സീറോ ടിക്കറ്റ് നല്‍കി.
 

ചടങ്ങില്‍ രാജന്‍ ജെ. പല്ലന്‍ എം.എല്‍.എ അധ്യക്ഷനായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date