Skip to main content

ലോകോത്തര നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ ആരംഭിക്കും: മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ ആരംഭിക്കുമെന്നും മികച്ച കാന്‍സര്‍ ചികിത്സ സൗകര്യം എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൃദ്രോഗ ചികിത്സ സൗകര്യം ജില്ലാ ആശുപത്രികളിലടക്കം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും രൂപവും ഭാവവും മാറുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്താനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. എല്ലാ പരിശോധനകള്‍ക്കുമുള്ള സജ്ജീകരണങ്ങളും ഒരുക്കും. കേരളത്തില്‍ 155 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്കും ചികിത്സയ്ക്കും ഇത്തരം മികച്ച കേന്ദ്രങ്ങളിലൂടെ കഴിയും. 500 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും വൈകുന്നേരം വരെ ഒ.പി സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച നിലയില്‍ ആശുപത്രികള്‍ ഉയര്‍ന്നുവരാന്‍ നാടിന്റെയും നാട്ടുകാരുടെയും ശ്രദ്ധയും പങ്കാളിത്തം വേണം. ആര്‍ദ്രം പദ്ധതിയിലൂടെ നടപ്പാക്കുന്നതും ഇതാണ്.  ആയുര്‍വേദ ചികിത്സ രംഗത്തും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഈ രംഗത്ത് വലിയ തോതില്‍ സൗകര്യമൊരുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഔഷധസസ്യ തോട്ടങ്ങള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിര്‍മിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ വ്യാപകമായ ചികിത്സാ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ആധുനിക നൂതന സാങ്കേതിക സൗകര്യങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടാകും. എല്ലാ സൗകര്യങ്ങളും മെഡിക്കല്‍ കോളേജ് ആശുപത്രികളിലുണ്ടാകും. ആശുപത്രികളില്‍ രോഗീ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രികള്‍ ക്രമാതീതമായ ചികിത്സാച്ചെലവ് ഈടാക്കുന്നനെതിരെ നടപടിയെടുക്കും.  ആരോഗ്യമേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറുള്ള വ്യക്തികള്‍ക്കും സ്ഥാപനക്കള്‍ക്കും വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കും. ഇത്തരത്തില്‍ കേരളത്തിന്റെ ആരോഗ്യ രംഗം കൂടുതല്‍ മികച്ച അവസ്ഥയി്ല്‍ മാറുകയാണ്.വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന തലത്തിലാണ് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചയെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെ കാര്യത്തില്‍ സമഗ്രതയാണ് ഒരു നാടിന് ആവശ്യമെന്ന് ചടങ്ങിലെ അധ്യക്ഷനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.പൊന്നാനിയില്‍  ടൂറിസം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങി നിരവധി മേഖലകളില്‍ വികസനങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും ഒരു മാസത്തിനകം ആശുപത്രിയിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ആംബുലന്‍സ് നല്‍കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ- സാമൂഹ്യ ആരോഗ്യ - സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കാരുണ്യ ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.  മുന്‍ മന്ത്രി പാലോളി  മുഹമ്മദ് കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങള്‍ തുക കൈമാറി.   ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ സരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ഡി.എം. ഒ സക്കീന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ- രാഷ്ട്രീയ നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കിടത്തി ചികിത്സയ്ക്ക് ആകെയൊരു താലൂക്ക് ആശുപത്രി മാത്രമുള്ള മണ്ഡലത്തില്‍ മാതൃ ശിശു ആശുപത്രിയുടെ പ്രവര്‍ത്തനം  പൊന്നാനിയുടെ ആരോഗ്യരംഗത്തെ വന്‍ മുന്നേറ്റമാണ്. 23 കോടി രൂപ ചെലവഴിച്ചാണ്  ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ ശിശു ആശുപത്രി  സജ്ജമാകുന്നത്. 2017 ല്‍ സര്‍ക്കാര്‍ 85 തസ്തികകളാണ് ആശുപത്രിയിലേക്ക് അനുവദിച്ചത്.  ഒന്നിച്ച് ഇത്രയും തസ്തികകള്‍ ഒരു ആശുപത്രിയ്ക്ക് അനുവദിക്കുന്നത് സംസ്ഥാനത്ത്  തന്നെ അപൂര്‍വ്വമാണ്. കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകള്‍, ആധുനിക രീതിയിലുള്ള ഏ.സി ഓപ്പറേഷന്‍ തീയേറ്ററുകള്‍,   പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിംഗ്, ഫാര്‍മസി, എക്‌സറേ, കാരുണ്യ ഫാര്‍മസി, കാന്റീന്‍,  അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ മാതൃ ശിശു ആശുപത്രിയിലുള്ളത്. കൂടാതെ ആശുപത്രിയില്‍ ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാര്‍ക്കിങ്  തുടങ്ങി നിരവധി സൗകര്യങ്ങളാണുള്ളത്.
2017 നവംബര്‍ മുതല്‍ ലഭ്യമായ സൗകര്യത്തില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ച മാതൃ ശിശു ആശുപത്രിയില്‍ ഇപ്പോഴും  മികച്ച രീതിയിലാണ് ഒ.പി നടക്കുന്നത്.  വി.എസ് സര്‍ക്കാരിന്റെ  സമയത്താണ് 10 കോടി അനുവദിച്ചതിനെ തുടര്‍ന്ന് ആശുപത്രി ആരംഭിക്കുന്നത്.

 

date