Skip to main content

ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ അനുവദിച്ചത് പൊന്നാനിയില്‍: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ജില്ലയില്‍ ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ അനുവദിച്ചത് പൊന്നാനിയിലാണെന്നും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഒരു  മാസത്തിനകം  ആംബുലന്‍സ് സൗകര്യം ഒരുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലയില്‍ പുതുതായി  266 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍  85 തസ്തികകളും  പൊന്നാനിയിലാണ് അനുവദിച്ചിരിക്കുന്നത്.  കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും പ്രവര്‍ത്തനം തുടങ്ങനായതെന്നും മന്ത്രി പറഞ്ഞു.  കേരളത്തിലെ മറ്റു മാതൃ - ശിശു ആശുപത്രികള്‍ക്ക് മാതൃകയാക്കി പൊന്നാനി ആശുപത്രിയെ മാറ്റും. ആശുപത്രി ജീവനക്കാരുടെ  കൂടെ ജനങ്ങളും കൂടി ചേര്‍ന്ന് ആശുപത്രിയെ ജനകീയ സംരംഭമാക്കി മാറ്റും. പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ജനപ്രതിനിധികളോടൊപ്പം ഒരോ വ്യക്തിയും മുന്‍കൈയെടുക്കണം. ആരോഗ്യ ജാഗ്രത ക്യാംപെയ്‌നുകള്‍ എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി നിര്‍മ്മാണത്തിലേക്ക് സഹായഹസ്തവുമായി വ്യക്തികളും സ്ഥാപനങ്ങളും കടന്നു വരുന്നത് ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്നും സര്‍ക്കാര്‍ ആവിഷ്‌കരിച്ച അമൃതം ആരോഗ്യം പദ്ധതി പൊതു ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും 800 ലേറെ കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ഹൃദയ ശാസ്ത്ര ക്രിയ നടത്തി കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
    സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി  പൊന്നാനിയുടെ ആരോഗ്യമേഖല രംഗത്തെ വന്‍ നേട്ടമാണെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍. ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോ മേഖലകളിലും നേട്ടങ്ങളുണ്ടാക്കി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊന്നാനിയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍  വിതരണം ചെയ്തു. 650 പേര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 

date