Skip to main content

ആതവനാട്ട് ലൈവ്‌സ്റ്റോക്ക് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കും -മന്ത്രി അഡ്വ. കെ രാജു

ആതവനാട് പ്രവര്‍ത്തിക്കുന്ന ജില്ലാ പൗള്‍ട്രി ഫാമില്‍ ലൈവ്‌സ്റ്റോക്ക് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമെന്ന് മൃഗസംരക്ഷണ-വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഫാമില്‍ പുതുതായി തുടങ്ങിയ ഹാച്ചറിയുടെയും നവീകരിച്ച ഫാമിന്റെയും ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും മൃഗസംരക്ഷണ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ട്രെയിനിങ് സെന്റര്‍ മലബാറിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും മികച്ച സ്ഥാപനമായിരിക്കും. പാല്‍, മുട്ട, ഇറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉടന്‍ കൊണ്ടു വരും.
ആതവനാട് ഫാമിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനായി വകുപ്പില്‍ അധികമുള്ള ജീവനക്കാരെ ഫാമില്‍ പുനര്‍വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് മുന്നേറണമെന്നും  മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്കും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ക്കുമായി 'കോഴി വളര്‍ത്തലിലും ഹാച്ചറി പരിപാലനത്തിലുമുള്ള നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍  സെമിനാര്‍ നടത്തി. ഡോ. പി. അബ്ദുള്‍ റൗഫ് ക്ലാസെടുത്തു. മലപ്പുറം മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ്  മോഡറേറ്ററായിരുന്നു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി  ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാമിലെ തൊഴിലാളികള്‍ക്കായി നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി. മമ്മൂട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സലീം കുരുവമ്പലം, കെ.എം ഫാത്തിമ സുഹ്‌റ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ അയ്യൂബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സി. മധു, ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, ബ്ലോക്ക് പഞ്ചായത്തംഗം ഖദീജ, ഗ്രാമപഞ്ചായത്തംഗം സാജിത  എന്നിവര്‍ പങ്കെടുത്തു.

 

date