Skip to main content

വനിതകൾ ചരിത്രത്തിന്റെ ഭാഗമായി:  എം എം മണി

അങ്കമാലി: സംസ്ഥാനത്തുടനീളം  അണിനിരന്ന് വനിതാ മതിൽ തീർത്ത കേരളത്തിലെ വനിതകൾ ചരിത്രത്തിന്റെ ഭാഗമായെന്ന് വൈദ്യുതി മന്ത്രി എം എം മണി അഭിപ്രായപ്പെട്ടു. വനിതാ മതിലിനെ തുടർന്ന് അങ്കമാലിയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക , സ്ത്രീ സമത്വം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ മതിൽ സംഘടിപ്പിച്ചത്. ഇതിൽ നിന്ന് ആരേയും ഒഴിവാക്കിയിട്ടില്ല. ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണയാണ്. പ്രതിപക്ഷം കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ നടന്നത് വൻ വനിതാ മുന്നേറ്റമാണ്. 

പ്രതിപക്ഷം കുപ്രചരാണങ്ങൾ നടത്തിയപ്പോൾ തന്നെ വനിതാ മതിൽ വിജയിച്ചു കഴിഞ്ഞിരുന്നു. ഇതിന് സർക്കാർ പണം ചെലവഴിച്ചിട്ടില്ല. കേരളത്തിലെ അധ്വാനിക്കുന്ന സ്ത്രീകൾ അവരുടെ സമ്പാദ്യത്തിന്റെ വിഹിതം നൽകിയാണ് ഇതിനുള്ള ചെലവുകൾ നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നത് സർക്കാരിന്റെ ജോലിയല്ല. വരുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. ശബരിമല വിഷയത്തിൽ വന്ന കോടതി വിധികളെല്ലാം സി പി എം അംഗീകരിച്ചതാണ്. ജനുവരി 22 ന് വരുന്ന പുനപരിശോധനാ വിധിയും അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചരിത്ര പരമായ ശ്രമം ആവേശമായി നിറവേറ്റി. കേരളത്തിലെ സ്ഥിതി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാണാൻ കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ കഴിവുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് യോഗത്തിൽ ആശംസയർപ്പിച്ച് സംസാരിച്ച യാക്കോബായ സഭാ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത, അന്ത്യോക്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് കൂടിയായ ഡോ.ഏല്യാസ് മാർ അഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിവുള്ള മുഖ്യമന്ത്രിയാണ്  കേരളത്തിന്റെത്. സ്ത്രീ മൂല്യങ്ങൾ പുതിയ തലമുറ ഒന്നുകൂടി മനസിലാക്കണം. ഇത് രണ്ടാം നവോത്ഥാന കാലമാണ്. വനിതാ മതിൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നഗരസഭാ ചെയർപേഴ്സൺ എം എ ഗ്രേസി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനിതാ കമീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസി,

എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അജി.സി. പണിക്കർ , കെ.പി.എം. സ് സംസ്ഥാന വൈസ് പ്രസിഡന്റ് സജി രാമചന്ദ്രൻ , ജോയ്സ് ജോർജ് എം.പി, എൽദോ എബ്രഹാം എം എൽ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date