Skip to main content

പ്രചാരണ സാമഗ്രികള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനപ്രാതിനിധ്യ നിയമം 1951 സെക്ഷന്‍ 127(എ) പ്രകാരമുള്ള താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 

പ്രിന്ററുടെയും പബ്ലിഷറുടെയും പേരും മേല്‍വിലാസവും രേഖപ്പെടുത്താത്ത നോട്ടീസുകളോ, ലഘുലേഖകളോ, പോസ്റ്ററുകളോ യാതൊരു കാരണവശാലും വിതരണം ചെയ്യുകയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകളും ലഘുലേഖകളും ഇനി പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. (എ) പ്രചാരണ നോട്ടീസുകള്‍ പബ്ലിഷ് ചെയ്യുന്ന വ്യക്തി അയാളുടെ തിരിച്ചറിയല്‍ സാക്ഷ്യ പത്രം തയാറാക്കി ഒപ്പുവച്ച് രണ്ട് സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി രണ്ട് കോപ്പി വീതം പ്രിന്റര്‍ക്ക് കൈമാറണം. (ബി) അപ്രകാരം സമര്‍പ്പിച്ച സമ്മത പത്രത്തിന്റെ ഒരു കോപ്പിയും, പ്രിന്റ് ചെയ്ത നോട്ടീസ്/ലഘുലേഖ/പോസ്റ്റര്‍ എന്നിവയുടെ കോപ്പിയും പ്രിന്റ് ചെയ്ത് ജില്ലാ മജിസ്‌ട്രേറ്റിന് യഥാസമയം സമര്‍പ്പിക്കണം. 3. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനോ, എതിര്‍ സ്ഥാനാര്‍ഥികളെ ഇകഴ്ത്തുന്നതിനോ ആയി ഒറ്റയ്‌ക്കോ കൂട്ടായോ പ്രിന്റ് ചെയ്യുന്ന നോട്ടീസ്, ലഘുലേഖ, പരസ്യം, കൈയെഴുത്ത് പ്രതികള്‍ എന്നിവ തെരഞ്ഞെടുപ്പു പ്രചാരണ നോട്ടീസായി പരിഗണിക്കും.  എന്നാല്‍, തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചതോ, യോഗങ്ങള്‍ക്കുള്ള അറിയിപ്പുകളോ, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ഉള്ള നിര്‍ദേശങ്ങളോ ഈ പരിധിയില്‍ വരുന്നതല്ല. നിബന്ധനകള്‍ ലംഘിക്കുന്നത് ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം ആറുമാസം തടവും 2000 രൂപ വരെ പിഴയോ, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്.                    (ഇലക്ഷന്‍: 159/19)

date