Skip to main content

ജില്ലയിലെ ആദ്യത്തെ മൾട്ടിപ്പർപ്പസ് അഭയകേന്ദ്രം ഒരുങ്ങുന്നു തീരദേശവാസികൾക്ക് തുണയായി അഴീക്കോട്  സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം 

കടൽക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങി പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപ്പർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് ഒരുങ്ങുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട് വില്ലേജ് ഓഫീസിന്റെ ഇരുപത് സെന്റ് സ്ഥലത്താണ് സൈക്ലോൺ ഷെൽട്ടർ ഹോം നിർമ്മിക്കുക. വിവിധോദ്ദേശ്യങ്ങൾക്ക് ഉപകരിക്കും വിധമാണ് കേന്ദ്രത്തിന്റെ നിർമ്മാണം. സംസ്ഥാനത്തെ മൂന്നാമത്തെ അഭയകേന്ദ്രമാണിത്. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി അഭയകേന്ദ്ര പരിപാലനകമ്മറ്റി രൂപീകരിക്കുന്നതിനായി എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ എൻ.സി.ആർ.എം.പി സംസ്ഥാന കമ്മ്യൂണിറ്റി മോബിലൈസർ സിറിയക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

7500 ചതുരശ്ര അടിയിലായി മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. എല്ലാ നിലകളിലുമായി ഏകദേശം 20 ബാത്ത്റൂം, അടുക്കള, ജനറേറ്റർ റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. ഭിന്നശേഷിക്കാർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ റാമ്പുകളും അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഹെലികോപ്റ്റർ എയർ ഡ്രോപ്പ് സംവിധാനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. 2022ഓടെ പണി പൂർത്തീകരിച്ച് തീരദേശത്തെ ്ദുരന്തനിവാരണകാര്യശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ 9 ജില്ലകളിലായി പതിനാല് ഇടങ്ങളിലാണ് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഒരേ മാതൃകയാണിവയുടെ നിർമ്മാണം.

ദുരന്തനിവാരണഅതോറിറ്റിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ്(ചെയർമാൻ), പഞ്ചായത്ത് സെക്രട്ടറി(ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), വില്ലേജ് ഓഫീസർ(കൺവീനർ), പോലീസ് സബ് ഇൻസ്പെക്ടർ, ഡിവിഷണൽ ഫയർ ഓഫീസർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രതിനിധികളുൾപ്പെടുന്ന അഭയകേന്ദ്ര പരിപാലനകമ്മറ്റിയും ഇതിന്റെ ഭാഗമായി രൂപീകരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളേയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരേയും മെഡിക്കൽ ഓഫീസർമാരേയും ഇതിൽ പിന്നീട് ഉൾപ്പെടുത്തും. ദുരന്തനിവാരണകാര്യശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് കമ്മിറ്റികൾ രൂപീകരിക്കും. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകും. 25 ശതമാനം സ്ത്രീപങ്കാളിത്തത്തോടെ 30 പേരടങ്ങുന്ന വളണ്ടിയർ കമ്മറ്റിയാണ് രൂപീകരിക്കുക. ഫയർഫോഴ്സിന്റെ സഹായത്തോടെ പഞ്ചായത്തുകളിൽ മോക്ഡ്രില്ലുകളും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവത്കരണക്ലാസുകളും സംഘടിപ്പിക്കും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്ള, സെക്രട്ടറി പി.എ. താജു, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, അഴീക്കോട് വില്ലേജ് ഓഫീസർ റസിയ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികാ ശിവപ്രിയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

date