Skip to main content

തെരുവ് ബാല്യങ്ങളെ കണ്ടത്താനും പുനരധിവസിപ്പിക്കാനും ക്യാംപയിന്‍

തെരുവില്‍ അലയുന്ന കുട്ടികളെയും ബാലവേല, ബാല ഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെയും കണ്ടെത്തുന്നതിനും പുനഃരധിവസിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ - വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തുടനീളം വിപുലമായ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. ബാലനീതി നിയമം 2015 പ്രകാരം പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുകയും  സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്യാംപെയിന്റെ ലക്ഷ്യം. ഡിസംബര്‍ 15 മുതല്‍ ഡിസംബര്‍ 27 വരെയുള്ള കാലയളവിലാണ് ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.
ക്യാംപെയിന്റെ ഭാഗമായി ജില്ലയിലെ  ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവുകള്‍ സംഘടിപ്പിക്കും. തെരുവില്‍ അലയുന്ന കുട്ടികളെയും  ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും കണ്ടെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ബാലവേല
പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ബാല്യം അപഹരിച്ചുകൊണ്ട് അവര്‍ക്ക് ശാരീരികവും സാമൂഹികവും വൈകാരികവും മാനസികവുമായ ആപല്‍ക്കരമായ ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ (സര്‍ക്കസ്,വര്‍ക്ക് ഷോപ്പ് ,ഹോട്ടല്‍, ടി ഷോപ്പ് ,റോഡ് സൈഡിലുള്ള തെരുവോര ഭക്ഷണ പാനീയ വില്‍പ്പന ) ചെയ്യിപ്പിക്കുന്നതിനാണ് ബാലവേല എന്ന് പറയുന്നത്.
ബാല ഭിക്ഷാടനം
കുട്ടികളുടെ പഠനം തടസ്സപ്പെടുന്ന തരത്തിലും കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലും കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്  ബാലനീതി നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും ട്രാവന്‍കൂര്‍ ബെഗ്ഗറി പ്രിവന്‍ഷന്‍ നിയമ പ്രകാരവും ശിക്ഷാര്‍ഹമാണ് .
ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, ലേബര്‍  വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, ബാല സംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് മേല്‍ ക്യാംപെയിന്‍ ജില്ലയില്‍ നടപ്പില്‍ വരുത്തുന്നത്. കുട്ടികളെ വിഷമ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റില്‍ 0483 297888, 9895701222 ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

 

date