Skip to main content

വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസം സെപ്റ്റംബർ 15 ന്: കച്ചവടക്കാർക്ക് കൊടുങ്ങല്ലൂർ നഗരസഭ വക ബങ്കും

കൊടുങ്ങല്ലൂരിൽ വടക്കേനടയിലുള്ള വഴിയോരക്കച്ചവടക്കാർക്ക് പുനരധിവാസം. കച്ചവടക്കാർക്ക് കച്ചവടത്തിന് നിശ്ചിത സ്ഥലം നൽകുന്നത് കൂടാതെ ഒരു ബങ്ക് കൂടി നഗരസഭ നിർമ്മിച്ചു നൽകും. കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് നേരത്തെ നിശ്ചയിച്ച തീരുമാനപ്രകാരമാണ് നടപടി. സെപ്റ്റംബർ 15ന് മുമ്പ് നഗരസഭയുടെ കാവിൽക്കടവിലുള്ള മാർക്കറ്റ് കോംപ്ലക്‌സ് പരിസരത്തേക്ക് ഇവരെ സഹായവും നഗരസഭ നൽകും. ചുരുങ്ങിയ സ്ഥലപരിധിയിൽ ഏകീകൃത രൂപത്തിൽ കച്ചവടക്കാർക്കുള്ള പശ്ചാത്തല സൗകര്യമാണ് നഗരസഭ ഒരുക്കുന്നത്. കച്ചവടക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിന് ദേശീയപാത അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നഗരസഭയിൽ നിന്ന് രജിസ്‌ട്രേഷൻ കാർഡ് കിട്ടിയ 14 കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ കച്ചവടക്കാർ അവിടെ നിന്നും മാറണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചെങ്കിലും കച്ചവടക്കാരെ ഒഴിപ്പിച്ചു വിടുന്നതിന് പകരം പുനരധിവസിപ്പിക്കണം എന്ന തെരുവുകച്ചവട നിയമത്തിലെ വ്യവസ്ഥ പാലിക്കുവാൻ നഗരസഭയോട് ആവശ്യപ്പെടുകയാണുണ്ടായത്. ഇതുപ്രകാരം നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ വിളിച്ചു ചേർത്ത വഴിയോര കച്ചവടക്കാരുടെ യോഗത്തിലാണ് ഈ തീരുമാനം. എന്നാൽ വടക്കെ നടയിൽ പ്രവർത്തിക്കുന്ന കാർഡ് ലഭിക്കാത്ത തെരുവ് കച്ചവടക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കും. കൂടാതെ നഗരത്തിൽ പുതിയതായി തെരുവ് കച്ചവടക്കാരെയും അനുവദിക്കില്ല. നേരത്തെ നഗരസഭ കൗൺസിലും പിന്നീട് തെരുവ് കച്ചവടക്കാരുടെ കമ്മിറ്റിയും ഈ കാര്യത്തിൽ ഐകകണ്‌ഠ്യേന തീരുമാനമെടുത്തിരുന്നു. തുടർന്ന് യോഗം വിളിച്ചു ചേർക്കുകയായിരുന്നു. യോഗത്തിൽ ചെയർമാൻ കെ. ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ടി.കെ -സുജിത്, നഗര ഉപജീവന മിഷൻ മാനേജർ മിനി ആന്റണി, ഹെൽത്ത് സൂപ്പർവൈസർ കെ.വി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
 

date