Skip to main content

ദുരന്തങ്ങളെ നേരിടാന്‍ ഇരിട്ടി അഗ്‌നിശമന സേന; ഉദ്യോഗസ്ഥര്‍ സ്‌കൂബ പരിശീലനത്തില്‍

മഴക്കാലമായാല്‍ ഇരിട്ടി അഗ്‌നിശമന നിലയത്തില്‍ ഫോണ്‍വിളികളുടെ ബഹളമാണ്. മലയോര പ്രദേശമായതിനാല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള നിരവധി അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളാവും ഫോണിന്റെ മറുതലയ്ക്കല്‍. മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടുണ്ടാകുന്ന അപകടങ്ങളും കുറവല്ല. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ അപകടങ്ങള്‍ ഇരിട്ടി മേഖലയിലുണ്ടാകും. ഇത്തരം അപകടങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന് ഇരിട്ടി ഫയര്‍ സ്റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങള്‍
അത്യാധുനിക രീതിയിലുള്ള രണ്ട് സ്‌കൂബാ സെറ്റുകള്‍ കഴിഞ്ഞ ദിവസമാണ് ഇരിട്ടി ഫയര്‍ സ്റ്റേഷന് ലഭിച്ചത്. ഇവ ഉപയോഗിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഉദ്യോഗസ്ഥരിപ്പോള്‍. ആഴക്കൂടുതലും ഒഴുക്കുമുള്ള പുഴകളാണ് മലയോരത്ത്. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുമ്പോള്‍ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. ഇത് മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇരിട്ടി അഗ്‌നിശമന സേനയ്ക്കായി രണ്ട് സ്‌കൂബ സെറ്റുകള്‍ നല്‍കിയത്. ജലാശയങ്ങളുടെ അടിത്തട്ടില്‍ എത്തി അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താനും 40 മിനുട്ടുവരെ വെള്ളത്തിനടിയില്‍ കഴിയുവാനും ഈ ഉപകരണത്തിന്റെ സഹായത്തോടെ സാധിക്കും.
എറണാകുളം വൈപ്പിനില്‍ നടന്ന സംസ്ഥാനതല പരിശീലനത്തില്‍ പങ്കെടുത്ത ഫര്‍മാന്‍ എ സജിന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍ ജി അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ ഫിലിപ്പ് മാത്യു എന്നീ  ഉദ്യോഗസ്ഥരാണ് ഇരിട്ടി അഗ്‌നി രക്ഷാനിലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇരിട്ടി നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിച്ച് കഴിഞ്ഞാലുടന്‍ മട്ടന്നൂരിലെയും പേരാവൂരിലെയും ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇരിട്ടി നിലയം ഓഫീസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലാണ് ബാവലിപ്പുഴയുടെ ഭാഗമായ പയഞ്ചേരി ജബ്ബാര്‍ കടവില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്നത്.
പി എന്‍ സി/2298/2019

 

date