Skip to main content

റേഷന്‍കാര്‍ഡ് വിതരണം 31  വരെ ഉണ്ടാവില്ല

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍,  റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ  ഇന്ന് (ജൂലൈ 23) മുതല്‍ 31  വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

                                                                

പരാതി പരിഹാര അദാലത്ത്

 

കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, 29  തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. 

മുക്കം- ജൂലൈ 27  ന്  രാവിലെ 10 മുതല്‍ ഒരു മണിവരെ മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരം,  കൊടിയത്തൂര്‍- 27 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല്  വരെ കൊടിയത്തൂര്‍ പഞ്ചായത്ത് കാര്യാലയം, കാരശ്ശേരി- ജൂലൈ 29 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ കാരശ്ശേരി പഞ്ചായത്ത് കാര്യാലയം.  അപേക്ഷകര്‍ റേഷന്‍കാര്‍ഡ്, ബി.പി.എല്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഹാജരാകണം. പുതിയ അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

 

പരിശീലനം ആരംഭിച്ചു

 

             കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുളള രണ്ട് ദിവസത്തെ  സൗജന്യ  സോഫ്റ്റ് സ്‌കില്‍ പരിശീലനം എംപ്ലോയബിലിറ്റി സെന്ററില്‍ ആരംഭിച്ചു.  സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.കെ.അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ കെ.ഷൈലേഷ്, ടി.അമ്മാര്‍, ജൂനിയര്‍ സൂപ്രണ്ട് ബിനി സ്റ്റീഫന്‍, എച്ച്.ആര്‍ ട്രെയിനര്‍ പി.ഹേമപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പിഴവുകള്‍ 

തിരുത്താന്‍ വെബ് പേജില്‍ ആരംഭിച്ചു

 

ഭക്ഷണവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കായി എഫ്.എസ്.എസ്.എ.ഐ 'Know your license' എന്ന വെബ് പേജ് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്ത വ്യാപാരികള്‍ക്ക് അശ്രദ്ധ കൊണ്ടോ, അറിവില്ലായ്മ  കൊണ്ടോ സംഭവിക്കുന്ന പിഴവുകള്‍ തിരുത്താനുള്ള സംവിധാനമാണിത്. കാലാവധി കഴിഞ്ഞ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ വച്ച് പ്രവര്‍ത്തിക്കുക, ലൈസന്‍സ് പരിധിയില്‍ പെട്ടിട്ടും രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുക, ലൈസന്‍സ് എടുത്ത മേഖലയിലല്ലാതെ കച്ചവടം നടത്തുക, പിഴയടക്കാതിരിക്കുന്നതിനായി പഴയ ലൈസന്‍സ് പുതുക്കുന്നതിന് പകരം പുതിയ ലൈസന്‍സിന്  അപേക്ഷിക്കുക തുടങ്ങിയ തെറ്റുകള്‍  കണ്ടെത്തി സ്വയം നിയമ വിധേയരാവുന്നതിനാണ്  'Know your license ' എന്ന വെബ് പേജ് എഫ്.എസ്.എസ്.എ.ഐ ആരംഭിച്ചത്. 

വ്യാപാരികള്‍ക്ക് https://foodlicensing.fssai.gov.in/ knowfssailicense  എന്ന വെബ് പേജിലൂടെ സ്വന്തം ലൈസന്‍സുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍-ലൈസന്‍സിനുള്ള അര്‍ഹത, വിവരങ്ങള്‍, ന്യൂനതകള്‍, അപ്ഗ്രഡേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു.  സെപ്റ്റംബര്‍  30 വരെ നീളുന്ന 'know your status'  ബോധവല്‍ക്കരണത്തിന് ശേഷം ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി അവര്‍ക്കും ബന്ധപ്പെട്ട വ്യാപാരികളുടെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കാവുന്ന രീതിയില്‍ വെബ് പേജ്   ക്രമപ്പെടുത്തും.  ഉപഭോക്താക്കള്‍ക്ക്  വ്യാപാരികളുടെ ലൈസന്‍സ് സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം.  അവ നിയമ നടപടികള്‍ക്ക് വിധേയമായിരിക്കുകയും ചെയ്യും. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാരം ചെയ്യുന്നതും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. സെപ്റ്റംബര്‍ 30 കഴിഞ്ഞാല്‍ ലൈസന്‍സ് ഇല്ലാത്ത വ്യാപാരികള്‍ക്കെതിരെയും ലൈസന്‍സില്‍ പറയുന്നതിന് വിരുദ്ധമായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുവാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

 

പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ  മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 24 ന്   പന്നി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു  താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 24  ന്   രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടണ്‍താണ്. ഫോണ്‍ -  04912 815454.  

 

സൈക്കോളജി അപ്രിന്റീസ്: കൂടിക്കാഴ്ച ഇന്ന്

 

എന്‍.എം.എസ്.എം ഗവ. കോളേജ് കല്‍പ്പറ്റയില്‍ സൈക്കോളജി അപ്രിന്റീസ് നിയനത്തിനുളള കൂടിക്കാഴ്ച ഇന്ന് (ജൂലൈ 23)  11 ന് നടത്തും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം നേരിട്ട് കോളേജില്‍ ഹാജരാകണം. ഫോണ്‍ - 04936204569, 9656822126. 

 

കമ്പ്യൂട്ടര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

 

കോഴിക്കോട്  ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍.എസ്.ബി.വൈക്ക് കീഴില്‍ കമ്പ്യൂട്ടര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ന്റെ ഒരു  ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംസിഎ അല്ലെങ്കില്‍ ബിസിഎ വിത്ത് എക്‌സ്പീരിയന്‍സ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. 

 

ഇന്നും നാളെയും കേരളത്തില്‍ വിവിധ ജില്ലകളില്‍ 

'റെഡ്', 'ഓറഞ്ച്' അലേര്‍ട്ടുകള്‍

  

ജൂലൈ 23 ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്'   അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (Extremely Heavy 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. 

 

ജൂലൈ 23 ന്  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 24 ന്   കണ്ണൂര്‍, കാസര്‍ഗോഡ്  എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

 

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 

 

ജൂലൈ 23- എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,  പാലക്കാട്

ജൂലൈ 24- മലപ്പുറം, കോഴിക്കോട്, വയനാട്, 

ജൂലൈ 25- കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്              

26-കണ്ണൂര്‍, കാസര്‍ഗോഡ് 

 

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. 

 

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

 

റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന  ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.

 

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 

എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

 

- ടോര്‍ച്ച്

- റേഡിയോ

- 500 ml വെള്ളം

- ഒ.ആര്‍,എസ് പാക്കറ്റ്

- അത്യാവശ്യം വേണ്ടുന്ന മരുന്ന്

- മുറിവിന് പുരട്ടാവുന്ന മരുന്ന്

- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ 

- 100 ഗ്രാം കപ്പലണ്ടി

- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം

- ചെറിയ ഒരു കത്തി

- 10 ക്ലോറിന്‍ ടാബ്ലെറ്റ്

- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി

- ബാറ്ററിയും,കോള്‍ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്‍

- അത്യാവശ്യം കുറച്ച് പണം, എ.ടി.എം കാര്‍ഡ് 

 

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.

എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമെര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

 

അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ 

 

- ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക

- മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാലല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍  നിര്‍ത്തരുത്.

- മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

- സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്

- ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

- പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല്‍ ഒഴിവാക്കുക.

- പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

- ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്കുക.

- ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. 

 തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

- ജലം കെട്ടിടത്തിനുള്ളിലല്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക

- ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര് നമ്പരുകള്‍  1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ എസ്.ടി.ഡി കോഡ് ചേര്‍ക്കുക

- പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കുക.

- വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.

- വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.

- വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.

- വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.

- താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

- രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.

- ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട്  മോശം സ്ഥിതികളെ  നമുക്ക് അതിജീവിക്കാം.

കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള  സാധ്യതയുണ്ട്.

 

ലാബ് അസിസ്റ്റന്റ്:  കരാര്‍ നിയമനം 

 

വെങ്ങരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിന് കീഴിലെ കൂണ്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 7500 രൂപയാണ് പ്രതിമാസ വേതനം.  അഭിമുഖം ജൂലൈ 29 ന് രാവിലെ 11 മണിക്ക് വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥിക്ക് ബോട്ടണി ബിരുദവും കൂണ്‍ കൃഷിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ - 0495 2376514.

 

 

 

 

date