Skip to main content

ലോക മുലയൂട്ടല്‍ വാരാചരണത്തിന് തുടക്കം

ലോക മുലയൂട്ടല്‍ വാരാചരണത്തിന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജില്ലാ ആശുപത്രി ഗൈനക്കോളജി-പീഡിയാട്രിക്സ് ഡിപാര്‍ട്ട്മെന്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം നടത്തുന്നത്. ജില്ലാതല ഉദ്ഘാടനം ആശുപത്രിയിലെ പ്രസവ വാര്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.സുജാത മുഖ്യപ്രഭാഷണം നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍ റഷീദ് വാരാചരണ സന്ദേശം നല്‍കി. നഴ്സിങ് സൂപ്രണ്ട് പി.കെ സുഭദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുലപ്പാലിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. പി.ചന്ദ്രശേഖരന്‍ ക്ലാസെടുത്തു. ആറുമാസം വരെ മുലപ്പാലല്ലാതെ മറ്റൊന്നും നല്‍കരുതെന്നും ഏഴാം മാസം മുതല്‍ രണ്ടു വയസ്സു വരെയെങ്കിലും നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുലപ്പാല്‍ പുറപ്പെടുന്നതിന് മുമ്പ് ഉല്‍പാദിപ്പിക്കുന്ന ദ്രാവകമായ കൊളോസ്ട്രം വളരെ പോഷകഗുണമുള്ളതും ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ അടങ്ങിയിട്ടുള്ളതും അണുബാധകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ പോരാടുന്ന പ്രോട്ടീനുകളാണ്. കൊളസ്ട്രം ശിശുക്കളില്‍ വളര്‍ച്ചയും ആരോഗ്യവും രോഗ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നു. കുട്ടി ജനിച്ചയുടനെ മുലയൂട്ടണം. സിസേറിയന്‍ ആണെങ്കിലും ഇതു ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരാചരണത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, എക്സിബിഷന്‍, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭാ രാജന്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ.ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ബി.ടി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അമ്മമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാചരണം ഓഗസ്റ്റ് ഏഴിന് സമാപിക്കും.

ഏദന്‍ റോള്‍ദോന്‍ 'ബെസ്റ്റ് ബേബി'

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടന്ന ബേബി ഷോയില്‍ 'ബെസ്റ്റ് ബേബി'യായി ഏദന്‍ റോള്‍ദോന്‍. മാനന്തവാടി കൂനാര്‍വയല്‍ സ്വദേശികളായ എലിസബത്ത്-റോള്‍ദോന്‍ ദമ്പതികളുടെ മകനാണ് ഏഴുമാസം പ്രായമുള്ള ഏദന്‍. കൂനാര്‍വയല്‍ സ്വദേശികള്‍ തന്നെയായ അമൃത-ഹരീഷ് ദമ്പതികളുടെ മകന്‍ അനിരുദ്ധ് ഹരീഷ് രണ്ടാംസ്ഥാനം നേടി. എട്ടുമാസമാണ് അനിരുദ്ധിന്റെ പ്രായം. 11 മാസം പ്രായമുള്ള മുഹമ്മദ് റിഷാന്‍ മൂന്നാം സ്ഥാനത്തെത്തി. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ റുബീന-സജീര്‍ ദമ്പതികളുടെ മകനാണ് റിഷാന്‍. ആറു ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആറുമാസം മുതല്‍ ഒന്നര വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ നിന്നാണ് 'ബെസ്റ്റ് ബേബി'യെ കണ്ടെത്തിയത്. കൃത്യസമയത്ത് കുഞ്ഞിന് ഇമ്മ്യൂണൈസേഷന്‍ നല്‍കിയിട്ടുണ്ടോ എന്നതാണ് ആദ്യം പരിശോധിച്ചത്. പ്രായത്തിനനുസരിച്ച തൂക്കം, വളര്‍ച്ചാ ഘട്ടങ്ങളിലെ ശാരീരിക മാറ്റം, ആറുമാസം വരെയുള്ള ശരിയായ മുലയൂട്ടല്‍, തുടര്‍ന്നും മുലയൂട്ടുന്നുണ്ടോ, പ്രായത്തിനനുസരിച്ച പ്രസരിപ്പ് എന്നീ കാര്യങ്ങള്‍ അടുത്ത ഘട്ടങ്ങളില്‍ പരിശോധിച്ചു. ആദ്യസ്ഥാനങ്ങള്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് സമ്മാനവും നല്‍കി. 

 

date