Skip to main content

അമൃത് പദ്ധതി : 448.53 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളും ഉള്‍പ്പെടെ എട്ട് അമൃത് നഗരങ്ങളിലെ 448.53 കോടി രൂപയുടെ 71 പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗം ഭരണാനുമതി നല്‍കി.

തിരുവനന്തപുരം കോര്‍പറേഷനില്‍ കുടിവെള്ള വിതരണം, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്, സ്വിവറേജ്, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, പാര്‍ക്ക് എന്നിവയുടെ 12 പദ്ധതികള്‍ക്ക് 112.20 കോടി രൂപയുടെ അനുമതിയായി.  തൃശൂര്‍ കോര്‍പറേഷനില്‍ ഇതേ വിഭാഗത്തിലെ 15 പദ്ധതികള്‍ക്ക് 115.97 കോടി രൂപയുടെയും കൊച്ചി കോര്‍പറേഷനില്‍ പാര്‍ക്ക് ഒഴികെയുള്ള 18 പദ്ധതികള്‍ക്ക് 49.01 കോടി രൂപയുടെയും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.  കോഴിക്കോട് കോര്‍പറേഷനില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്ക് 46.55 കോടി രൂപയും കണ്ണൂരില്‍ സ്വിവറേജ് സെക്ടറിലെ ഒരു പദ്ധതിക്ക് 46.81 കോടി രൂപയും ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ എട്ട് പദ്ധതികള്‍ക്ക് 32.78 കോടി രൂപയും ഗുരുവായൂരില്‍ കുടിവെള്ള വിതരണം, പാര്‍ക്ക് എന്നീ വിഭാഗങ്ങളിലെ രണ്ടു പദ്ധതികള്‍ക്ക് 10.35 കോടിരൂപയും പാലക്കാട് 14 പദ്ധതികള്‍ക്ക് 34.84 കോടി രൂപയുമാണ് അനുമതിയായത്.  

അമൃത് വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം ലഭിച്ച 379 പദ്ധതികളില്‍ 2032 കോടിരൂപയുടെ 355 പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറായതായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് യോഗത്തെ അറിയിച്ചു.

പി.എന്‍.എക്‌സ്.5567/17

date